അക്‌ബര്‍ കക്കട്ടില്‍ അന്തരിച്ചു
കോഴിക്കോട്>പ്രശസ്ത മലയാള സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്‌ബര്‍ കക്കട്ടില്‍ അന്തരിച്ചു.62 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഏറെ നാളായി അര്‍ബുദരോഗ ബാധിതനായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കക്കട്ടില്‍ കണ്ടോത്തുകുനി ജുമാ മസ്ജിദില്‍.
രാവിലെ ഒന്‍പത് മുതല്‍ 12 വരെ കോഴിക്കോട് ടൌണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കക്കട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ശെവകിട്ട് അഞ്ച് വരെ പൊതു ദള്‍ശനത്തിന് വെക്കും.തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ കാബറടക്കും.
രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.1998ല്‍ മികച്ച നോവലിന് (സ്ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാര്‍ഡും 2000 ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചു. 1992ല്‍ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫെലോഷിപ്പ് ലഭിച്ചു. ദീര്‍ഘകാലം വട്ടോളി നാഷനൽ ഷൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു
ശമീല ഫഹ്മി, അധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്ത കഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്ത്രെെണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികള്‍.
1954 ജൂലൈ ഏഴിന് പി.അബ്ദുള്ളയുടേയും സി.കെ കുഞ്ഞാമിനയുടേയും മകനായാണ് ജനനം. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന.ഫറൂഖ് കോളേജ്, മടപ്പള്ളി ഗവ. കോളേജ്, തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
കേന്ദ്രസര്‍ക്കാരിന്റെ സൌത്ത്സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേണിംഗ് ബോഡികള്‍, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോര്‍ഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയത്തിന്റെ സ്ഥിരം ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് മലയാളം പബ്ളിക്കേഷന്‍സിന്റെയും ഒലീവ് പബ്ളിക്കേഷന്‍സിന്റെയും ഓണററി എഡിറ്ററായിരുന്നു.കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം കണ്‍വീനറുമായിരുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്നു.