എൻ. സുബ്രഹ്മണ്യനെതിരെ ഉയരുന്ന ആരോപണങ്ങൾ തിരിച്ചടിയാകും UDFൽ ആശങ്ക
കൊയിലാണ്ടി : നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യനെതിരെ ഉയരുന്ന ആരോപണങ്ങൾ തിരിച്ചടിയാകുമെന്ന് യു.ഡി.എഫ്. ക്യാമ്പിൽ ആശങ്ക. സോളാർ കേസിൽ പീഢനത്തിനിരയായ സരിതാ എസ്. നായർ ഡൽഹിയിലെ സിബിഐ ഓഫീസിൽ നേരിട്ടെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ കേസിലെ മുഴുവൻ പ്രതികൾക്കെതിരെയും കൂടുതൽ തെളിവ് കൊടുത്തിരിക്കുകയാണ്. എൽ.ഡി.എഫ്. സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ ജനപ്രീതിയും, സംസ്ഥാന സർക്കാർ മുൻകൂട്ടി പ്രഖ്യപിച്ച് ജനങ്ങൾക്ക് വിതരണം ചെയ്യാൻ തീരുമാനിച്ച അരി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി കെടുപ്പിച്ച് നിർത്തിവെപ്പിച്ചതും യുഡിഎഫിൽ പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്. അരി നിർത്തിവെച്ചതിനെതിരെ സംസ്ഥാനത്ത് ഇന്ന് വീട്ടമ്മമാർ ഉൾപ്പെടെ വലിയതോതിൽ പ്രതിഷേധം നടന്നുവരികയാണ്. അന്നം മുടക്കികൾ എന്ന വിശേഷ പേരിൽ നടക്കുന്ന പ്രതിഷേധം നാണക്കേടാക്കിയതായാണ് പ്രവർത്തകരുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്.
സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെയും, കെ. സി വേണുഗോപാലന്റെയും അനുയായികൾ കേസ് ഒതുക്കി തീർക്കാൻ പലവട്ടം ഫോണിൽ സംസാരിച്ചതിൻറെ വോയിസ് റെക്കോർഡുകളും വീഡിയോ ക്ലിപ്പിംഗ് ഉൾപ്പെടെ സി.ബി.ഐ. ഓഫീസിലെത്തി കമ്മീഷണർക്ക് കൈമാറിയതായാണ് വിവരം. ഇത് യു.ഡി.എഫ്.ൽ വലിയ പ്രതിസന്ധിയാണ് ഉണ്ടായിട്ടിള്ളത്. എൻ. സുബ്രഹ്മണ്യനെതിരെ ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് വിശദമായാണ് സരിത സംസാരിച്ചിട്ടുള്ളത്.
സുബ്രഹ്മണ്യൻ സൈലന്റ് കില്ലറാണെന്നും, മാന്യതയുടെ മുഖംമൂടിയിട്ട് നടക്കുകയാണെന്നുമാണ് സരിത പറഞ്ഞിട്ടുള്ളത്. സോളാർ ഇടപാട് വേഗത്തിൽ പൂർത്തിയാക്കാൻ ചെന്നൈയിലേക്ക് വിളിപ്പിക്കുകയും, ചെന്നൈയിലുള്ള സ്വകാര്യ ഹോട്ടലിൽ ലൈംഗികമായി പീഡനത്തിനിരയായതായി ജസ്റ്റീസ് ജി ശിവരാജൻ കമ്മീഷന് സരിത നൽകിയ മൊഴിയുടെ വിശദാംശങ്ങൾ രേഖകളായി പുറത്ത് വന്നിട്ടുമുണ്ട്. യു.ഡി.എഫ്. സ്ഥാനാര്ത്ഥി എൻ. സുബ്രഹ്മണ്യൻ കേസിലെ പത്താം പ്രതിയായിട്ടാണ് എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുള്ളത്.
അതിനിടെ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ യു.ഡി.എഫ്. കോടികളാണ് ഒഴുക്കുന്നതെന്ന് ഇന്നലെ സിപിഐഎം ജില്ലാ സെക്രട്ടരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊയിലാണ്ടിയിൽ അപ്രസക്തനായൊരു എൻ.ഡി.എ. സ്ഥാനാർത്ഥിയെയാണ് നിർത്തിയത്. ബിജെപിക്കാർക്ക് പോലും അറിയാത്ത എൻ.ഡി.എ. സ്ഥാനാർത്ഥിയെ തീരുമാനിച്ചത് സുബ്ഹമണ്യന്റെ ഇടപെടലാണെന്നാണ് ആരോപണം ഉയർന്ന് കഴിഞ്ഞു. ഇതിൽ വൻ സാമ്പത്തിക ഇടപാട് നടന്നതായാണ് ചില കേന്ദ്രങ്ങളിൽ.നിന്ന് കിട്ടുന്ന വിവരം. സ്ഥാനാര്ത്ഥി നിർണ്ണയ ചർച്ച എവിടെയാണ് നടന്നതെന്ന് കൊയിലാണ്ടിയിലെ ബിജെപിക്കാർക്ക് തന്നെ അറിയില്ലെന്നത് പരസ്യമായ രഹസ്യം.