എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കോളജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ജീവനൊടുക്കി
ബംഗളൂരു: ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ ലഭിച്ച ജോലിയുടെ ഓഫര്‍ ലെറ്റര്‍ കണ്‍മുന്നില്‍ വെച്ച് കീറിക്കളയുകയും കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മനംനൊന്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കോളജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി.
ബംഗളൂരു അമൃത എഞ്ചിനീയറിങ് കോളജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി ശ്രീഹര്‍ഷ(21)യാണ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് ദുരന്തത്തിനിടയാക്കിയ സംഭവം. ആന്ധ്ര വിശാഖ പട്ടണം സ്വദേശിയാണ് ശ്രീ ഹര്‍ഷ. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഹര്‍ഷയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനും കുടിവെള്ള സൗകര്യം ഇല്ലാത്തതിനും എതിരെ സമരം ചെയ്ത ശ്രീഹര്‍ഷയെ നേരത്തെ അധികൃതര്‍ കോളജില്‍ നിന്നും പുറത്താക്കിയിരുന്നു.
ഇതിനിടെയാണ് ക്യാംപസ് ഇന്റര്‍വ്യൂവിലൂടെ ലഭിച്ച ജോലി അവസരവും കോളജ് അധികൃതര്‍ നശിപ്പിച്ചത്. വര്‍ഷത്തില്‍ 16ലക്ഷവും, 20ലക്ഷവും ലഭിക്കുന്ന രണ്ട് ഓഫറുകളാണ് ഹര്‍ഷയെ തേടി എത്തിയത്. അതാണ് അധികൃതര്‍ നശിപ്പിച്ചത്. ഇതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്നാണ് സഹപാഠികളുടെ ആരോപണം.
ഹര്‍ഷയുടെ മരണത്തില്‍ പ്രതിഷേധിച്ച് കോളജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. ഇതുപ്രകാരം പ്രിന്‍സിപ്പാളിനെതിരെയും കോളജ് അധികൃതര്‍ക്കെതിരെയും സെക്ഷന്‍ 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍), സെക്ഷന്‍ 201 (കുറ്റകൃത്യത്തിന്റെ തെളിവുകള്‍ അപ്രത്യക്ഷമാകുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ) എന്നീ വകുപ്പുകള്‍ പ്രകാരം പരപ്പാന അഗ്രഹാര പോലീസ് കേസെടുത്തു.