KOYILANDY DIARY.COM

The Perfect News Portal

ഭരണം നഷ്‌ടപ്പെട്ട യുഡിഎഫ്‌ അരാജക സമരം നടത്തുന്നു: കോടിയേരി

തിരുവനന്തപുരം :  ഭരണം നഷ്‌ടപ്പെട്ട നിരാശയില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള പ്രതിപക്ഷം എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ നിയമസഭക്കകത്തും പുറത്തും നടത്തുന്ന അരാജക സമരം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന്‌ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ കൊള്ള തടയാന്‍ കരുത്തോടെ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെയുള്ള അപഹാസ്യസമരം വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാനുള്ളതാണ്‌. ചുവപ്പുമഷി വീഴ്‌ത്തി പൊലീസ്‌ അതിക്രമമെന്ന്‌ മുറവിളി കൂട്ടാന്‍ മഷിക്കുപ്പിയുമായി വ്യാജസമരത്തിനിറങ്ങിയത്‌ തരംതാഴ്‌ന്ന നടപടിയാണ്‌. ജനങ്ങള്‍ വന്‍ഭൂരിപക്ഷം നല്‍കി തെരഞ്ഞെടുത്ത സര്‍ക്കാരിനെ ശാന്തമായി ഭരിക്കാന്‍ ആറുമാസംപോലും അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ സമീപനം തികഞ്ഞ അസഹിഷ്‌ണുതയും ജനാധിപത്യമര്യാദയുടെ ലംഘനവുമാണ്‌.

സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിന്‌ ഓപ്പണ്‍ ലൈസന്‍സ്‌ ഏര്‍പ്പെടുത്തിയത്‌ കാലാകാലങ്ങളില്‍വന്ന യുഡിഎഫ്‌ സര്‍ക്കാരുകളാണ്‌. ചില യുഡിഎഫ്‌ ഭരണാധികാരികളാകട്ടെ സ്വാശ്രയ മാനേജ്‌മെന്റുകളുമായി കള്ളക്കച്ചവടത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഒരുകാലത്തും സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാരുടെ വാലായിട്ടില്ല. ഇപ്പോഴത്തെ സര്‍ക്കാരാകട്ടെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍സ്വാശ്രയ മെഡിക്കല്‍ഡെന്റല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലെ പ്രവേശനത്തിനും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവിറക്കാന്‍ ധൈര്യം കാട്ടി. എന്നാല്‍ ഈ ഉത്തരവ്‌ മരവിപ്പിച്ച്‌ ഹൈക്കോടതിയില്‍ നിന്നും വിധി സമ്പാദിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ കഴിഞ്ഞതുകൊണ്ടാണ്‌ വിദ്യാര്‍ത്ഥി പ്രവേശനം കീറാമുട്ടിയായി ശേഷിക്കാതിരിക്കാന്‍ പുതിയ കരാറുണ്ടാക്കിയത്‌.

അമ്പത്‌ ശതമാനം മെറിറ്റ്‌സീറ്റില്‍ സര്‍ക്കാര്‍ പ്രവേശനം എന്നതില്‍ ഒരു വിട്ടുവീഴ്‌ചയും കാട്ടിയില്ല. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരമൊരുക്കി. മുഴുവന്‍ സീറ്റിലും നീറ്റില്‍നിന്നും പ്രവേശനം എന്ന വ്യവസ്ഥ കരാറിലുായിരുന്നു. അതിനാല്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക്‌ തലവരിപ്പണം വാങ്ങാനുള്ള വഴിയടഞ്ഞു. അതുപോലെ ഏകീകൃത കൗണ്‍സിലിങ്ങിനെ സുപ്രിംകോടതിയിലെ കേസില്‍ കേരളസര്‍ക്കാര്‍ പിന്തുണക്കുകയും ചെയ്‌തു. ഇതെല്ലാം മാനേജ്‌മെന്റുകള്‍ക്ക്‌ അനിഷ്‌ ടമുാക്കിയ നടപടികളാണ്‌. ഇങ്ങനെ സര്‍ക്കാരിനോട്‌ പ്രതിപത്തിയില്ലാത്ത സ്വകാര്യമാനേജ്‌മെന്റുകളുടെ മാനസപുത്രന്മാരായാണ്‌ യൂത്തുകോണ്‍ഗ്രസുകാരും കൂട്ടരും എല്‍ഡിഎഫ്‌ സര്‍ക്കാര്‍വിരുദ്ധ സമരം നടത്തുന്നത്‌.

Advertisements

സമരം നടത്താന്‍ ആര്‍ക്കും ജനാധിപത്യാവകാശമുെങ്കിലും മന്ത്രിയെ ആക്രമിക്കാനും മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്താനും അക്രമവഴി തേടുന്നത്‌ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കലാണ്‌. മന്ത്രി കെ രാജുവിനെ ആക്രമിക്കാന്‍ അദ്ദേഹത്തിന്റെ കാറിനുനേരെ ഇഷ്ടിക, വടി, കസേര എന്നിവ ഉപയോഗിച്ച്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ പരാക്രമം കാട്ടിയതാണോ ജനാധിപത്യ സമരമെന്ന്‌ കോണ്‍ഗ്രസും മുസ്ലിംലീഗുമുള്‍പ്പെടെയുള്ള യുഡിഎഫിലെ അവശിഷ്‌ട കക്ഷികള്‍ വ്യക്തമാക്കണം. ആരോഗ്യമന്ത്രി കെ കെ ശൈലജയെ കണ്ണൂരില്‍ ആക്രമിക്കാനും ശ്രമിച്ചു. മുഖ്യമന്ത്രിയുടെ കാറിനുമുന്നില്‍ പ്രതിഷേധ ഷോ നടത്താന്‍ ഒരു ചാനലിന്റെ സഹായത്തോടെ വാടകയ്‌ക്കെടുത്ത ആളുകള്‍ നാടകം കളിച്ചത്‌ മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയത്‌ എങ്ങനെ തെരുവുഭാഷയാകും. ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും സമനില നഷ്ടപ്പെട്ട രൂപത്തിലുള്ള പ്രതികരണങ്ങളാണ്‌ നടത്തുന്നത്‌.

നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലിനോട്‌ വിയോജിക്കാന്‍ പ്രതിപക്ഷത്തിന്‌ അവകാശമുണ്ട്. അതല്ലാതെ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയും തങ്ങളുദ്ദേശിക്കുന്ന വിധം മുഖ്യമന്ത്രി പ്രതികരിക്കണമെന്ന്‌ ആവശ്യപ്പെട്ടും സഭാസ്‌തംഭനം നടത്തിയത്‌ യുക്തിരഹിതമാണ്‌. റവന്യൂ വകുപ്പില്‍ യുഡിഎഫ്‌ ഭരണത്തില്‍ നടന്ന കൊള്ളകളെപ്പറ്റിസഭയില്‍ സ്വാഭാവികമായി വരുന്ന ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചകളെ ഭയപ്പെട്ടാണ്‌ പ്രതിപക്ഷം സഭാനടപടി സ്‌തംഭിപ്പിച്ചതെന്ന്‌ കരുതണം. ജനങ്ങളെ വെല്ലുവിളിക്കുന്ന പ്രതിപക്ഷത്തിന്റെ അക്രമസമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു

Share news

Leave a Reply

Your email address will not be published. Required fields are marked *