വടക്കാഞ്ചേരി ബസ് അപകടം 9 മരണം: 10 പേരുടെ നില ഗുരുതരം
പാലക്കാട് തൃശൂർ–പാലക്കാട് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിനുപിന്നിൽ ടൂറിസ്റ്റ് ബസിടിച്ച് ഒമ്പതുമരണം. 10 പേരുടെ നില ഗുരുതരം. 40ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മരിച്ചവരിൽ 5 വിദ്യാർഥികളും ഉൾപ്പെടുന്നു. കൊല്ലം വലിയോട് ശാന്തിമന്ദിരത്തിൽ അനൂപ് (22), രോഹിത്, ബസേലിയേസ് സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി കെ വിഷ്ണു എന്നിവർ മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചുമൂർത്തി മംഗലത്തിന് സമീപം വ്യാഴം പുലർച്ചെ 12നായിരുന്നു അപകടം.
എറണാകുളം വെട്ടിക്കൽ മാർ ബസേലിയേസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളുമായി ഊട്ടിയിലേക്ക് പോയ ബസ് കോയമ്പത്തൂരിലേക്ക് പോവുന്ന കെഎസ്‌ആർടിസി ബസിന്റെ പിന്നിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റ അഞ്ചുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും 16 പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മരിച്ചവരിൽ നാലുപേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ. നാലുപേരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും ഒരാളുടെ മൃതദേഹം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മരിച്ചതിൽ നാലുപേർ സ്‌കൂൾവിദ്യാർഥികൾ സഞ്ചരിച്ച ബസിലെ യാത്രക്കാരാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 10, 11, 12 ക്ലാസുകളിലെ 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.