മാനന്തവാടിയില്‍ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടിവെക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

മാനന്തവാടിയില്‍ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കർണാടകയിൽ നിന്നും കുങ്കിയാനകളെ എത്തിക്കും. ഉത്തരവ് ഉടനെന്നും മന്ത്രി വ്യക്തമാക്കി. മയക്കുവെടി വെക്കുകയാണ് പോംവഴി. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും പ്രദേശത്ത് പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

പടമല ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് ഇന്ന് രാവിലെ അജീഷ് കൊല്ലപ്പെട്ടത്. രാവിലെ നാലര മണിയോടെയാണ് താന്നിക്കൽ മേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയെ കണ്ടത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് ആനയെ തുരത്താനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആനയെ കണ്ട് രക്ഷപ്പെടാനായി കണ്ടത്തിൽ ജോമോന്റെ വീട്ടിന്റെ മുറ്റത്തേക്ക് ചാടിക്കയറിയ അജിഷിന് പിന്നാലെയെത്തിയ ആന ചവിട്ടികൊല്ലുകയായിരുന്നു.

വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ചാണ് ആന കയറിയത്. ഉടനെ അജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനയുടെ ആക്രമണത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി മുൻസിപ്പാലിറ്റിയിലെ നാല് വാർഡുകളിലാണ് 144 പ്രഖ്യാപിച്ചത്. പ്രദേശവാസികൾ മൃതദേഹവുമായി തെരുവിൽ പ്രതിഷേധിക്കുകയാണ്. വായനാട് എസ് പി ടി നാരായണനേയും കലക്ടർ രേണുരാജിനേയും വഴിയിൽ തടഞ്ഞു.

