സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ കെഎസ്‌യുക്കാർ പരസ്പരം ആക്രമിച്ച് പഠിക്കുകയാണ്; എ എ റഹീം

തിരുവനന്തപുരം: സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ കെഎസ്‌യുക്കാർ പരസ്പരം ആക്രമിച്ച് പഠിക്കുകയാണെന്ന് എ എ റഹീം എം പി. കെഎസ്‌യു നേതൃത്വ പഠന ക്യാമ്പിൽ സംഘർഷമുണ്ടായതിന് പിന്നാലെ പരിഹാസവുമായി എ എ റഹിം. അധ്യയന വർഷം തുടങ്ങാനിരിക്കെ സ്‌കൂളുകൾ ശുചീകരിക്കുന്ന തിരക്കിലാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ.

എന്നാൽ “സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ “’ ആയ കെഎസ്‌യുക്കാർ പരസ്പരം ആക്രമിച്ച് പഠിക്കുകയാണ്’. ഇന്നലെ കെഎസ്‌യു നേതൃത്വ പഠന ക്യാമ്പിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളോടൊപ്പമാണ് എ എ റഹീം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, നെയ്യാർ ഡാമിലെ കെ എസ് യു ക്യാമ്പിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തി.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമാണ്. ഇതുവരെ അങ്ങനെയൊരു ദൃശ്യം ശ്രദ്ധയിൽപ്പെട്ടില്ല. പ്രശ്നങ്ങളുണ്ടാക്കിയവർക്കെതി രെ നടപടി സ്വീകരിക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. കെ എസ് യു ക്യാമ്പിൽ നടന്ന കാര്യങ്ങൾ പുറത്ത് ചർച്ചകൾക്ക് വഴിവെച്ചതിന് ആദ്യ നടപടിയെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള തർക്കമാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു.

കെ എസ് യു സംഘടനയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം കെപിസിസി അന്വേഷണത്തോട് പൂർണമായും സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ച ആക്കാൻ കാരണക്കാർ ആയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ അറിയിച്ചു.
