തുണി അലക്കുന്നതിനിടെ കല്ലടയാറ്റിൽ വീണ് ഒഴുകിപ്പോയ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

പുത്തൂർ: കനത്ത മഴയിൽ കരകവിഞ്ഞൊഴുകിയ കല്ലടയാറ്റിൽ 10 കിലോമീറ്ററിലധികം ഒഴുകിപ്പോയ വീട്ടമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തുണിയലക്കുന്നതിനിടെ കാൽവഴുതി വീട്ടമ്മ കല്ലടയാറ്റിൽ വീണ് ഒഴുകിപ്പോവുകയായിരുന്നു. കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമള അമ്മ (64) യാണ് മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ആറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നതിനാൽ ഒഴുക്കും ശക്തമായിരുന്നു. ശ്യാമളയ്ക്ക് നീന്തലും അറിയില്ലായിരുന്നു. മലർന്നു കിടന്ന നിലയിലാണ് ഇവർ പുഴയിലൂടെ ഒഴുകി പോയത്. ഇവർ ഒഴുകിപ്പോകുന്നത് കുന്നത്തൂർ പാലത്തിനു മുകളിൽ നിന്ന ചിലർ കണ്ടു. ദൃശ്യം പകർത്തിയെങ്കിലും ജീവനുണ്ടെന്നു കരുതിയിരുന്നില്ല.

പിന്നീട് നാട്ടുകാർ ഉച്ചയ്ക്ക് ഒന്നരയോടെ കണ്ടത് ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെയാണ്. ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വഞ്ചിയിറക്കി ശ്യാമളയമ്മയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു.
