പെരുന്നാൾ: തെരുവ് കച്ചവടം മഴയിൽ മുങ്ങി
കോഴിക്കോട്: ബലിപെരുന്നാളിനെ വരവേൽക്കാൻ നാടൊരുങ്ങി. ചൊവ്വാഴ്ച മഴ കനത്തതിനാല്‍ പതിവ് പെരുന്നാള്‍ തിരക്കുണ്ടായില്ല. എന്നാല്‍, ആഘോഷം മൊഞ്ചാക്കാൻ വസ്ത്രങ്ങളെടുക്കാനും സാധനങ്ങൾ വാങ്ങാനും മഴ വകവയ്‌ക്കാതെ നിരവധിയാളുകള്‍ നഗരത്തിലെത്തി. മിഠായിതെരുവ് തന്നെയാണ് പ്രധാന കച്ചവടകേന്ദ്രം. കുപ്പായം, ചെരുപ്പ്, ഫാൻസി, വീട്ടുപകരണങ്ങൾ, പലഹാരം എന്നിവ ഒരിടത്ത്‌നിന്ന് വാങ്ങി മടങ്ങാമെന്നതിലാണ് കൂടുതൽപേരും ഇവിടെയെത്തിയത്. കൊയിലാണ്ടിയിലും സ്ഥിതി മറിച്ചൊന്നുമല്ല തെരുവു കച്ചവടക്കാരുടെ പ്രതീക്ഷകൾ മഴ കവർന്നെടുത്തതോടെ തൊഴിലാളികൾ പ്രയാസത്തിലാണ്. ബുധനാഴ്ച നല്ല കാലാവസ്ഥ കിട്ടുമെന്ന പ്രതാക്ഷയിലാണ് കച്ചവടക്കാർ.
ചെറുകിട തുണിക്കടകൾ കടകൾക്ക് മുന്നിൽ പ്രത്യേക പന്തലിട്ടായിരുന്നു വില്‍പ്പന. എന്നാല്‍ തെരുവുകച്ചവടക്കാര്‍ അല്‍പ്പം ബുദ്ധിമുട്ടി. മാളുകളിലും മറ്റു പ്രധാന നഗരകേന്ദ്രത്തിലും പ്രധാന ജങ്ഷനുകളിലുമെല്ലാം രാത്രി വൈകിയും കച്ചവടം നീണ്ടു. പെരുന്നാൾ രാവായ ബുധനാഴ്ച കച്ചവടം ഒന്നുകൂടെ പൊടിപൊടിക്കുമെന്നാണ് വ്യാപാരികളടെ പ്രതീക്ഷ. നഗരത്തിൽ പാർക്കിങ്ങായിരുന്നു വെല്ലുവിളി. സിഎച്ച് ഫ്ലൈ ഓവർ അടച്ചതിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണം നഗരത്തിലെത്തിയവരെ വലച്ചു. മഴയെ തുടര്‍ന്നുള്ള ബ്ലോക്കും ബുദ്ധിമുട്ടിച്ചു. മഴസാധ്യത മുൻനിർത്തി കോഴിക്കോട് ബീച്ചിലെ ഈദ് ഗാഹ് ഒഴിവാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് സൗകര്യമൊരുക്കൽ പൂർത്തിയായി. വ്യാഴം രാവിലെ 7.30 മുതൽ 9 വരെയാണ് നമസ്കാര സമയം.
Advertisements