ശിവഗിരി തീർഥാടന സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
ശിവഗിരി വിശ്വമാനവികതയുടെ സന്ദേശമുയർത്തി 90-ാമത് ശിവഗിരി തീർഥാടനത്തിന് തുടക്കം. ശ്രീനാരായണ ഗുരു രവീന്ദ്രനാഥ ടാഗോർ സംഗമത്തിന്റെ ശതാബ്‌ദി, മഹാകവി കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകിയുടെ രചനാശതാബ്‌ദി, കുമാരനാശാന്റെ 150-ാം ജന്മവാർഷികം തുടങ്ങി നവതിയിൽ എത്തുന്ന തീർഥാടനത്തിന് ഇക്കുറി ഏറെ പ്രത്യേകതകളുണ്ട്.
വെള്ളിയാഴ്ച രാവിലെ 7.30ന് ധർമസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. സ്വാമി ചൈതന്യാനന്ദ ഭദ്രദീപം കൊളുത്തി. തീർഥാടനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് ഉദ്‌ഘാടനംചെയ്‌തു. സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, സ്വാമി സൂക്ഷ്‌മാനന്ദ സ്വാമി, ധർമസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി, സൗത്ത് ഇന്ത്യൻ ആർ വിനോദ് തുടങ്ങിയവർ സംസാരിച്ചു.
തീർഥാടന സെക്രട്ടറി വിശാലാനന്ദ സ്വാമി സ്വാഗതവും ധർമസംഘം ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ ശാസ്‌ത്ര സാങ്കേതിക സമ്മേളനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ശുചിത്വം, ആരോഗ്യം, പരിസ്ഥിതി സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജും ഉദ്‌ഘാടനംചെയ്‌തു. ബ്രഹ്മവിദ്യാലയ കനകജൂബിലി സമാപന സമ്മേനത്തിന്റെ ഉദ്‌ഘാടനം കനേരി സിദ്ധഗിരി ആശ്രമം മഠാധിപതി സ്വാമി കഡ്‌സിദ്ധേശ്വറും കലാസാംസ്‌കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്‌ഘാടനവും ഗായിക കെ എസ് ചിത്രയും നിർവഹിച്ചു.
ശനിയാഴ്ച പുലർച്ചെ 4.30ന് തീർഥാടന ഘോഷയാത്ര നടക്കും. രാവിലെ 10ന് തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ഞായറാഴ്‌ച സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്‌ഘാടനംചെയ്യും.