വേനൽ കനത്തതോടെ ദേശീയ പാതക്കരികിൽ ദാഹമകറ്റാൻ കരിമ്പ് ജ്യൂസ്
കൊയിലാണ്ടി: ദാഹമകറ്റാം.. വേനൽ കനത്തതോടെ ദേശീയപാതക്കരികിലെ കരിമ്പ് ജ്യൂസ് കച്ചവടം ആശ്വാസമാകുന്നു. ദേശീയപാതക്കരികിലെ വൃക്ഷത്തണലുകൾ ഇപ്പോൾ ഇതര സംസ്ഥാന തൊഴിലാളികൾ കൈയ്യടക്കിയിരിക്കകയാണ്. ഉത്തരേന്ത്യക്കാരാണ് കച്ചവടക്കാരിൽ കൂടുതലും. താരതമ്യേന നേരത്തെ ആരംഭിച്ച പകൽച്ചൂടിൽ നിന്ന് രക്ഷനേടാൻ വാഹനയാത്രക്കാർ ആശ്രയിക്കുന്നത് പാതയോരത്തെ തണുത്ത പാനീയങ്ങളാണ്. ദേശീയപാതയോകരത്താകുമ്പോൾ വാഹനം നിർത്തി ജ്യൂസ് കുടിക്കാനും എളുപ്പവുമാണ്.
ഇതിൽ കരിമ്പിൻ ജ്യൂസാണ് കേമൻ. സീസണിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ പ്രധാന വരുമാനമാർഗ്ഗവും ഇതാണ്. കർണ്ണാടകയിൽ നിന്നാണ് കരിമ്പ് വിലക്കെടുക്കുന്നത്. വിലയിലും ട്രാൻസ്പോർട്ട് ചാർജിലും ഇളവ് ലഭിക്കാൻ സമീപത്തെ വില്പന കേന്ദ്രങ്ങളിലെ കച്ചവടക്കാർ ഒരുമിച്ചാണ് കരിമ്പിൻ തണ്ടുകൾ ഇവിടെ എത്തിക്കുന്നത്.
ഒരു ഗ്ലാസ് ജ്യൂസിന് 30 രൂപയാണ് ഈടാക്കുന്നത്. കഠിനമായ ചൂടിന് ഏറ്റവും ഉത്തമമാണെന്നതിനാൽ ടൂ വീലർ യാത്രക്കാരടക്കം കുപ്പിവെള്ളം മറന്ന് ഇപ്പോൾ കരിമ്പ് ജ്യൂസിനോടാണ് ഇപ്പോൾ പ്രിയം.