നിർത്തലാക്കിയ മംഗള, മാവേലി എക്‌സ്പ്രസ്സുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിച്ചു

കൊയിലാണ്ടി: മംഗള, മാവേലി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് പുന:സ്ഥാപിച്ചു. നിസ്സാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള മംഗള ലക്ഷ്വദീപ് എക്‌സ്പ്രസ്സിനും മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് പുന:സ്ഥാപിച്ചു. മംഗള എക്‌സ്പ്രസ്സ് ജൂലൈ 15 മുതലും മാവേലി എക്‌സ്പ്രസ്സ് ജൂലൈ 16 മുതലും കൊയിലാണ്ടി സ്റ്റേഷനില്‍ ഒരു മിനുട്ട് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ അറിയിച്ചത്.

കൊവിഡിന് മുമ്പ് കൊയിലാണ്ടിയില്‍ നിര്‍ത്തി കൊയിരുന്ന വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയില്‍വേ പാസ്സഞ്ചേഴ്‌സ് അസോസിയേഷനും നാട്ടുകാരം നിരന്തരമായ ആവശ്യപ്പെട്ടുവരികയായിരുന്നു. അതിനിടെ സ്റ്റേഷൻ സന്ദർശിച്ച റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിനോടും നാട്ടുകാർ ഇ വിഷയം അവതരിപ്പിച്ചിരുന്നു.

കൂടാതെ സി.പിഐ(എം), ഡി.വൈഎഫ്ഐ പ്രവർത്തകർ റെയിൽവെ സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. കെ. മുരളീധരൻ എം.പിയുടെയും ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ റെയിൽവെ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറക്കിയത്. സ്റ്റോപ്പ് പുന:സ്ഥാപിച്ചതില്‍ ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
