ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവം; ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യും
.
കൊടുങ്ങല്ലൂരിൽ മൂന്നുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്. ദമ്പതികളായ അഭിഷേക്, അപർണ എന്നിവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം യുവതി പൊലീസിന് നൽകിയ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

യുവതിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. മൂന്നുമാസം ഗർഭിണിയായിരുന്ന താൻ കടുത്ത വയറുവേദനയെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചു എന്നുമാണ് യുവതി പൊലിസിനോട് പറഞ്ഞത്.

ഇന്നലെ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.




