നന്തി അടിപ്പാത തുറന്നു
.
മൂടാടി ഗ്രാമപഞ്ചായത്ത് NH ജനകീയ കമ്മിറ്റി നന്ദി പ്രകടന പൊതുയോഗം സംഘടിപ്പിച്ചു. ഏറെ കാലത്തെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ നന്തി കീഴൂർ റോഡിൽ അനുവദിക്കപ്പെട്ട അണ്ടർ പാസാണ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. നന്തി കീഴൂർ റോഡ് പൂർണമായും അടച്ചുകൊണ്ടായിരുന്നു NH66 ൻ്റ ഭാഗമായ പുതിയ നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് അലൈൻമെൻ്റ് ഉണ്ടാക്കിയിരുന്നത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിച്ച് ജനകീയ കമ്മിറ്റിക്ക് രൂപം നൽകി.

കാനത്തിൽ ജമീല എംഎൽഎ മുഖേന മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി. നന്തിയിൽ മറ്റൊരു അണ്ടർ പാസ് ഉള്ളതിനാൽ പുതിയതായി ഒന്നും അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു NHAl നിലപാട്. ഇതിനിടയിൽ എലിവേറ്റഡ് ഹൈവേ വേണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗം വന്നതും പ്രശ്നങ്ങൾ സങ്കീർണമാക്കി. ഗ്രാമപഞ്ചായത്തും NH ജനകീയ കമ്മിറ്റിയും സമരപന്തൽ കെട്ടി പണി തടസപ്പെടുന്ന സാഹചര്യം വന്നപ്പോഴാണ് നന്തി കിഴൂർ റോഡിൽ അടിപ്പാത കേരള സർക്കാർ നൽകിയ പ്രൊപ്പോസൽ പ്രകാരം അനുവദിക്കപ്പെട്ടത്. 3 മാസം കൊണ്ട് ദ്രുദഗതിയിലാണ് വലിയ വാഹനങ്ങൾക്ക് പോകാൻ പറ്റുന്ന അണ്ടർപാസ് നിർമാണം സാധ്യമായത്.

സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എം.പി. അഖില മുഖ്യ പ്രഭാഷണം നടത്തി. വി.വി. സുരേഷ് റിപ്പോർട്ട് അവതരണം നടത്തി. സന്തോഷ് കുന്നുമ്മൽ, റൗസി ബഷീർ, രൂപേഷ് കൂടത്തിൽ, എൻ. ശ്രീധരൻ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, കെ.എം. കുഞ്ഞിക്കണാരൻ, സി.ഗോപാലൻ, സിറാജ് മുത്തായം, റസൽ നന്തി എന്നിവർ സംസാരിച്ചു. കമ്മിറ്റി ചെയർമാൻ കിഴക്കയിൽ രാമകൃഷണൻ സ്വാഗതവും സി.വി. പ്രകാശ് ബാബു നന്ദിയും പറഞ്ഞു.




