കോഴിക്കോടും കണ്ണൂരും വേനൽമഴയ്ക്ക് സാധ്യത
.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലായി വേനൽമഴ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും തലസ്ഥാന നഗരിയിൽ ചൂട് ഉയർന്നുതന്നെ. ഞായറാഴ്ച മാത്രം രേഖപ്പെടുത്തിയത് 37.8 ഡിഗ്രിയാണ്. 1988 മാർച്ച് 16-ന് ജില്ലയിൽ 37.7 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. 38 വർഷം മുൻപുള്ള ഈ റെക്കോഡാണ് ഞായറാഴ്ച തിരുത്തി കുറിക്കപ്പെട്ടത്. അതേസമയം, തിങ്കളാഴ്ച 36-ലേക്ക് താഴ്ന്നു. എന്നാലും ശരാശരിയിൽനിന്ന് 1.8 കൂടുതൽ.

വേനൽമഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നൽകി. വേനൽമഴ പാലക്കാടിന് ചെറിയ ആശ്വാസം തീർത്തു. തിങ്കളാഴ്ച ചൂട് 0.5 ഡിഗ്രി കുറഞ്ഞു. കോഴിക്കോട് 1.3 ഡിഗ്രിയും കുറഞ്ഞു. കോട്ടയത്തും തിരുവനന്തപുരത്തും പുനലൂരിലുമാണ് ചൂട് കൂടിയത്.

ശരാശരിയിൽനിന്ന് രണ്ട് ഡിഗ്രിയോളം കൂടുതലാണ് ഈ പ്രദേശങ്ങളിലെ ചൂട്. 38 ഡിഗ്രിയാണ് പുനലൂരിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വേനൽ കടുക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.




