ഗുണ്ടാനേതാവ് രഞ്ജിത്തിനെ ടിപ്പർ ലോറി ഇടിപ്പിച്ച് കൊന്നത് ഈസ്റ്റർ ദിനത്തിലെ തർക്കത്തിൻ്റെ പകയിൽ: കൂട്ടുപ്രതികളുടെ മൊഴി
തിരുവനന്തപുരം: ഗുണ്ടാനേതാവ് രഞ്ജിത്തിനെ ടിപ്പർ ലോറി ഇടിപ്പിച്ച് കൊന്നത് ഈസ്റ്റർ ദിനത്തിലെ തർക്കത്തിൻ്റെ പകയിൽ: കൂട്ടുപ്രതികളുടെ മൊഴി. കേസിലെ എല്ലാം പ്രതികളും പിടിയിലായതോടെ നേരത്തെ അറസ്റ്റിലായ ഒന്നാംപ്രതി ശരത്‌ലാലിനെ പൊലീസ് നാലുദിവസത്തെ കസ്റ്റഡിയിൽ വാങ്ങി.
കൊല്ലപ്പെട്ട കൊലക്കേസ് പ്രതി രഞ്ജിത്തും കേസിൽ അറസ്റ്റിലായ പ്രതികളും പാറ ഖനന ലോബിയിൽപ്പെട്ടവരാണ്. ആദ്യം സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് തെറ്റിയ ഇവർ തമ്മിൽ ഈസ്റ്റർ തലേന്ന് ഏറ്റുമുട്ടിയിരുന്നുവെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്. മരിച്ച രഞ്ജിത്തും കേസിലെ ഒന്നാം പ്രതിയായ ശരത് ലാലും ഈസ്റ്റർ തലേന്ന് വകവരുത്തുമെന്ന് പരസ്പരം വെല്ലുവിളിച്ചിരുന്നതായും പ്രതികൾ വെളിപ്പെടുത്തി.
രഞ്ജിത്ത് കൊലപ്പെടുത്തുമെന്ന ഭയപ്പെട്ട ശരത് ലാല്‍ തന്നെയാണ് ടിപ്പിറിടിച്ച് കൊല്ലുകയെന്ന പദ്ധതി തയാറാക്കിയതെന്നാണ് അറസ്റ്റിലായ കൂട്ടുപ്രതികളുടെ മൊഴി. കേസിൽ അറസ്റ്റിലായ ശരത് ലാലിൻ്റെ സഹോദരൻ ശ്യാംലാൽ, വിനീത്, സനൽകുമാർ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാംപ്രതി ശരത് ലാലിനെ പൊലീസ് നാലു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. മറ്റ് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
ഈസ്റ്റർ ദിനത്തിൽ പെരുങ്കടവിളയിലൂടെ ബൈക്കിൽ പോകവേയാണ് രഞ്ജിത് ടിപ്പറിടിച്ച് മരിക്കുന്നത്. അപകട മരണമാണെന്നായിരുന്നു ആദ്യം കരുതിയത്. തുടർന്ന് ടിപ്പർ ഓടിച്ചിരുന്നത് രഞ്ജിത്തുമായി ഏറ്റുമുട്ടിയ ശരത് ലാലാണെന്ന് കണ്ടെത്തിയ ശേഷമാണ് നടന്നത് കൊലപാതകമാണെന്ന സംശയത്തിനിടയാക്കിയത്.