KOYILANDY DIARY.COM

The Perfect News Portal

മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ (83) അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ പി വിശ്വനാഥന്‍ (83) അന്തരിച്ചു. ആറു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച  രാവിലെ 9.30നാണ് അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. മുൻ വനം മന്ത്രിയായിരുന്നു. ഡയാലിസിസ് ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച. കുന്നംകുളം കല്ലായില്‍ പങ്ങന്റെയും പാറുക്കുട്ടിയുടേയും മകനാണ്. നിലവില്‍ തൃശൂര്‍ പാട്ടുരായ്ക്കലാണ് താമസം.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടി. നിയമ ബിരുദവും നേടി. യൂത്ത് കോണ്‍ഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967ല്‍  യൂത്ത് കോണ്‍ഗ്രസ്  ജില്ലാ പ്രസിഡണ്ടായിരുന്നു. 70ല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായി. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ചു. 70ലും 82ലും പരാജയപ്പെട്ടു. 1987, 1991, 1996,  2001 ലും കൊടകര നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

 

2006ലും 2011ലും പരാജയപ്പെട്ടു. 1991ലും 2004ലും വനം വകുപ്പ് മന്ത്രിയായിരുന്നു. 2004ല്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചു. വനം മന്ത്രിയായിരിക്കെ ആന്റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് നേടി. മാതൃക സമാജിക് അവാര്‍ഡ്, കര്‍മ ശ്രേഷ്ഠ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Advertisements

 

 

കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, തൃശൂര്‍ ഡിസിസി സെക്രട്ടറി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗം, ഖാദി ബോര്‍ഡ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട്, കേരള സ്‌റ്റേറ്റ് കോ – ഓപ്പറേറ്റീവ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയര്‍മാന്‍, ഡയറക്ടര്‍ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ. ലളിത, മക്കള്‍:  അഡ്വ. കെ വി രഞ്ജിത്ത്, കെ വി സഞ്ജിത്ത്. മരുമക്കള്‍: അമല്‍, ഐശ്വര്യ. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. 

Share news
error: Content is protected !!