ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ ആദ്യം; ശബരി റെയിലിനായി 1,905 കോടി രൂപ നൽകാൻ കേരളം
.
ശബരിമല തീർത്ഥാടകരുടെ ദീർഘനാളത്തെ ആഗ്രഹമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നിർണ്ണായക തീരുമാനം മന്ത്രി വി. എൻ വാസവൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. പദ്ധതിയുടെ ആകെ ചെലവായ 3,810 കോടി രൂപയുടെ പകുതി വിഹിതം (1,905 കോടി രൂപ) സംസ്ഥാന സർക്കാർ വഹിക്കുമെന്ന ചരിത്രപരമായ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു റെയിൽ പദ്ധതിക്കായി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത് എന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഉറപ്പാക്കുന്നതാണ്.




