KOYILANDY DIARY.COM

The Perfect News Portal

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്.

അത്യാഹിത വിഭാഗത്തിൽ വെച്ച് ഡോ. വന്ദനയെ സന്ദീപ് ആക്രമിക്കുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കൊലപാതകക്കുറ്റം, കേസിലെ രണ്ടുമുതൽ അഞ്ചുവരെ സാക്ഷികളെ ദേഹോപദ്രവം ഏൽപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വധശ്രമം എന്നിവ കൂടാതെ സർക്കാർ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും ആശുപത്രി ജീവനക്കാരെ ആക്രമിച്ചതും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളത്‌.

 

Share news