KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൂടുതൽ ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൂടുതൽ ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകാതെ തന്നെ കണ്ണൂരിന് പോയിൻ്റ് ഓഫ് കോൾ പദവി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കിയാൽ വാർഷിക പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

 

 

കണ്ണൂർ വിമാനത്താവളത്തിൻ്റെ പതിനഞ്ചാമത് വാർഷിക പൊതുയോഗം ഓൺലൈനായാണ് ചേർന്നത്. 70 ഓഹരി ഉടമകൾ യോഗത്തിൽ പങ്കെടുത്തു. എയർപോർട്ട് സർവീസ് ക്വാളിറ്റി സർവ്വേയിൽ ഈ വർഷം കണ്ണൂർ വിമാനത്താവളം ഇന്ത്യയിലെ മികച്ച മൂന്ന് വിമാനത്താവളങ്ങളുടെ പട്ടികയിലും ആഗോളതലത്തിൽ ആദ്യ പത്തിലും ഇടം നേടിയത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനോടകം 60 ലക്ഷം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു. സൗകര്യങ്ങൾ വർദ്ധിച്ചാൽ ഇനിയും യാത്രക്കാരുടെ എണ്ണം ഉയരും. കൂടുതൽ ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കാൻ വിമാനക്കമ്പനികളുമായി ചർച്ചകൾ തുടരുകയാണെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

 

വിദേശവിമാന കമ്പനികൾക്ക് സർവ്വീസ് നടത്താനുള്ള പോയിൻ്റ് ഓഫ് കോൾ പദവി വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവച്ചു. സിയാൽ മാതൃകയിൽ കൂടുതൽ വൈവിധ്യവത്കരണ പദ്ധതികൾ നടപ്പാക്കും. 2024 -25 ൽ 180 കോടിയിൽ കൂടുതൽ വരവ് പ്രതീക്ഷിക്കുന്നു. വൈവിധ്യവത്കരണം ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ നഷ്ടം നികത്താനാണ് ശ്രമം എന്നും മുഖ്യമന്ത്രി ഓഹരി ഉടമകളെ അറിയിച്ചു.

Advertisements
Share news