KOYILANDY DIARY

The Perfect News Portal

പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപ്പാത യാഥാർഥ്യമാക്കണം; കർമ്മസമിതി

കൽപ്പറ്റ: പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപ്പാത യാഥാർഥ്യമാക്കണമെന്ന് കർമ്മസമിതി. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപ്പാത യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി ആരംഭിച്ച റിലേ സമരം 130 ദിവസമായിട്ടും നടപടികളൊന്നുമില്ലാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർമ്മസമിതി. ഇതിന്റെ ഭാഗമായി മേയ് 10 ന് രാവിലെ 10 ന് സമിതി നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരവും വിനോദസഞ്ചാര മേഖലയ്ക്ക്  ഉപകാരപ്രദവുമാകുന്ന ബദൽപ്പാതയാണ് കർമ്മസമിതി ആവശ്യപ്പെടുന്നത്.
പാത വയനാടിന്റെ ആവശ്യമായി കണ്ട് ജനങ്ങളും രാഷ്ട്രീയപാർട്ടികളും വിഷയം ഏറ്റെടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. കർമ്മസമിതി നടത്തിവരുന്ന റിലസമരം 130-ാം ദിവസത്തിലേക്ക് കടക്കുകയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ആശയാവഹമായ ഒരിടപെടലും ഇതുവരെ നടന്നിട്ടില്ല. പാത കടന്നുപോകുന്ന മേഖല റിസർവ് വനമല്ലെന്നും വനഭൂമിയത്രയും പ്രത്യേക നോട്ടിഫിക്കേഷനിലൂടെ വനം വകുപ്പ് ഏറ്റെടുത്തതാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. പാതയ്ക്ക് അനുമതി നിഷേധിച്ച അധികൃതർ എഴുതിയ റിപ്പോർട്ടിൽ ഈ പാത കടന്നു പോവുന്നിടം ആനത്താരയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ സമീപകാലത്ത് വകുപ്പ് മന്ത്രി തന്നെ അതു നിഷേധിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Advertisements
ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമുണ്ടാക്കി തലയൂരുന്ന ഭരണകൂടങ്ങൾ കോടികളുടെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നത് നികുതിദായകരായ സാധാരണ ജനങ്ങളോടുള്ള കൊടിയ വഞ്ചനയാണ് 1994 ജനുവരി 13 ന് ജിഒ (ആർ.ടി)9594/ഉ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം 15 മീറ്റർ വീതിയിൽ ആവശ്യമായ വനഭൂമി പിഡബ്ല്യുഡിക്ക് വിട്ടുനൽകിയ ഉത്തരവ് എവിടെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് അന്വേഷിക്കണം.
ഈ വനഭൂമിയിലൂടെ പൂഴിത്തോട് പടിഞ്ഞാറത്തറ പാതയ്ക്ക് അനുമതി നിഷേധിച്ചതിനു ശേഷം ഏതെങ്കിലും പാതകൾ വെട്ടിയിട്ടുണ്ടോയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന മറുപടിയാണ് വനം വകുപ്പ് നൽകിയത്. എങ്കിൽ ഒപി നമ്പർ 844/90 ഹൈക്കോടതി ഉത്തരവു പ്രകാരം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് പാത വെട്ടിനൽകിയത് എങ്ങനെയെന്ന് ഉത്തരവാദിത്തപ്പെട്ടവർ മറുപടി നൽകണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ശകുന്തള ഷൺമുഖൻ, അഷ്റഫ് കുറ്റിയിൽ ബെന്നി മണിത്തോട്, സി കെ ആലിക്കുട്ടി എന്നിവർ സംബന്ധിച്ചു.