KOYILANDY DIARY.COM

The Perfect News Portal

പശ്‌ചിമതീര ജലപാതയുടെ നിർമാണം 73 ശതമാനം പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ പശ്‌ചിമതീര ജലപാതയുടെ നിർമാണം 73 ശതമാനം പൂർത്തിയായി. 2026ൽ കമീഷൻ ചെയ്യാനിരിക്കുന്ന കോവളം – ബേക്കൽ ജലപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്‌. പുനരധിവാസത്തിനും ഭൂമി ഏറ്റെടുക്കലിനുമായി കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ചത്‌ 2500 കോടി. പുഴകളെയും കനാലുകളെയും ബന്ധിപ്പിക്കുന്നതാണ്‌ നിർദിഷ്‌ടപാത.

ഉൾനാടൻ ജലഗതാഗത വകുപ്പും കേരള വാട്ടർവേയ്‌സ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ച്ചേഴ്‌സ്‌ ലിമിറ്റഡും (ക്വിൽ) ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 616 കിലോമീറ്റർ നീളമുള്ളതാണ്‌ പാത. 450 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയായി. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 520 കിലോമീറ്റർ വരുന്ന പാത ശുചീകരിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ ആഴം കൂട്ടലും വീതി കൂട്ടലും നടത്തുകയാണ്‌.

 

ബോട്ടുകളും ജങ്കാറുകളും പോകുന്നതിന്‌ 25 മീറ്റർ വീതിയും 2.2 മീറ്റർ ആഴവുമാണ്‌ ആവശ്യം. ഏഴുറീച്ചുകളിലായാണ്‌ നിർമാണം പൂർത്തിയാക്കുന്നത്‌. കോവളം–ആക്കുളം വരെ എണ്ണൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. അതിനുള്ള നടപടി പുരോഗമിക്കുകയാണ്‌. മാഹി– വളപട്ടണം റീച്ചിൽ 26ഉം നീലേശ്വരം–-ബേക്കൽ റീച്ചിൽ ആറും കിലോമീറ്റർ കനാൽ പുതുതായി നിർമ്മിക്കണം. ഇതിനായുള്ള ഭൂമി ഏറ്റെടുക്കലും പുരോഗമിക്കുകയാണ്‌.

Advertisements
Share news