കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് എല്ലാവരേയും ബാധിക്കും: ധനമന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് എല്ലാവരേയും ബാധിക്കുമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് ഇവിടെ പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര നിലപാട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ മാത്രമല്ല എല്ലാവരേയും ബാധിക്കും. ഈ സാചര്യത്തിൽ ഉത്തരവാദിത്തമുള്ള കോൺഗ്രസ് കേന്ദ്രത്തിനെതിരെയാണ് നിലപാട് എടുക്കേണ്ടത്. എന്നാൽ ബിജെപിക്കൊപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് ചെയ്യുന്നത്.

സർക്കാർ ജീവനക്കാർക്ക് മൂന്നോ നാലോ ഡി എ കൊടുക്കാനുണ്ട്. അത് കൊടുക്കുകതന്നെ ചെയ്യും. സാമ്പത്തികമായി കേന്ദ്രം ബുദ്ധിമുട്ടിക്കുന്നതിനാൽ ധനസ്ഥിതി മെച്ചമല്ല. കടമെടുക്കാനും അനുമതിയില്ല. അതേസമയം കോവിഡ് കാലത്തും ശമ്പള പരിഷ്ക്കരണം നടത്തിയ സംസ്ഥാനമാണ് കേരളം .മറ്റു സംസ്ഥാനങ്ങൾ ശമ്പള പരിഷ്ക്കരണം നടത്താതെയിരുന്നപ്പോൾ 25000 കോടിയുടെ അധികബാധ്യതയാണ് അതുവഴി സംസ്ഥാനം ഏറ്റെടുത്തത്. ജീവനക്കാർ അതും മനസിലാക്കണം.


കേന്ദ്രം 57000 കോടി വെട്ടികുറച്ചപ്പോഴും തനതു വരുമാനം ഏറ്റവും കൂടുതൽ വർധിപ്പിച്ച സംസ്ഥാനം കേരളമാണ്. അതുകൊണ്ടാണ് ശമ്പളമുടക്കമില്ലാതെ പിടിച്ചു നിൽക്കുന്നതും. അതിനർതഥം കേരളത്തിന്റെ പണപ്പെട്ടി നിറഞ്ഞിരിക്കുകയാണ് എന്നർത്ഥമില്ല. കേന്ദ്രം നൽകാനുള്ളതിന്റെ മൂന്നിലൊന്ന് തരാതെ പിടിച്ചുവെച്ചിരിക്കുമ്പോൾ അത് നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിൽക്കുകയല്ലേ വേണ്ടത്.


ഇന്ത്യാമുന്നണിയിലെ കക്ഷികൾ എല്ലാം കേന്ദ്രത്തിനെതിരായ സമരത്തിന് വരേണ്ടതാണ്. കേന്ദ്ര ഗവർമെന്റ് സസ്ഥാനങ്ങൾക്ക് നൽകേണ്ടേ 41 ശതമാനം വിഹിതം 32 ശതമാനമാക്കി കുറയ്ക്കുവാൻ ശ്രമിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ആ സാഹചര്യത്തിൽ കോൺഗ്രസുകാർ ചുരുങ്ങിയത് അവരുടെ നേതാക്കളായ സിദ്ദരാമ്മയ്യയും പി ചിദംബരവും പറയുന്നതെങ്കിലും കേൾക്കണമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.

