കൊയിലാണ്ടിയുടെ പത്ര മുതലാളി അണേലകുനി മാധവൻ നായർ (95) വിടവാങ്ങി
കൊയിലാണ്ടി: കൊയിലാണ്ടിയുടെ പത്ര മുതലാളി അണേലകുനി മാധവൻ നായർ (95) വിടവാങ്ങി. ശാരീരിക അവശതയെ തുടർന്ന് അണേലയിലെ വസതിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് ഏഴ് പതിറ്റാണ്ട് കൊയിലാണ്ടിയിൽ പത്ര വിതരണം നടത്തി കൊയിലാണ്ടിയെ അടയാളപ്പെടുത്തിയ വ്യക്തി. തൻ്റെ 20-ാം വയസ്സിൽ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും പത്രവിതരണം ആരംഭിച്ച മാധവൻ നായർ കൊയിലാണ്ടിയുടെ ഒരു അടയാളമായിരുന്നു. അണേലയിൽ നിന്നും പുലർച്ചെ 4 മണിയോടെ നടന്ന് കൊയിലാണ്ടിയിലെത്തിയാണ് പത്രവിതരണം നടത്തിയിരുന്നത്.
കോരിച്ചെരിയുന്ന മഴയിൽ പോലും തൻ്റെ ജോലി ഒരു മുടക്കവും കൂടാതെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റി. മാധവൻ നായരുടെ കൈയിൽ നിന്നും പത്രം വാങ്ങി വായിക്കുന്ന നിരവധി പ്രമുഖരും ഉണ്ടായിരുന്നു. മുൻനിര പത്രങ്ങളടക്കം നിരവധി പത്രങ്ങളുടെ ഏജൻ്റായിരുന്നു. പിന്നീട് ദീപികയുടെയും, രാഷ്ട്രദീപികയുടെയും ഏജൻ്റായി. 90-ാം വയസ്സിൽ നിരവധി സംഘടനകൾ മാധവൻ നായരെ ആദരിച്ചിരുന്നു. ശാരീരിക അവശതയെ തുടർന്ന് പത്ര വിതരണം നിർത്തുന്നത് വരെ ദീപികയുടെ ഏജൻറായിരുന്നു. മാധവൻ നായരുടെ നിര്യാണത്തിൽ എം.എൽ.എ. കാനത്തിൽ ജമീല, മുൻ എം.എൽ.എ.മാരായ ‘കെ. ദാസൻ, പി.വിശ്വൻ, നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ, രാഷ്ട്രീയ പാർട്ടി നേതാക്കളായ യു രാജീവൻ, വയനാരി വിനോദ്, ഇ. കെ. അജിത്, നഗരസഭാ വൈ. ചെയർമാൻ അഡ്വ. കെ.സത്യൻ, ഇ എസ്.രാജൻ തുടങ്ങിയവർ അനുശോചിച്ചു.
ഭാര്യ: സരോജിനി അമ്മ. മക്കൾ: പുഷ്പ, ജയപ്രകാശ്, അനിൽകുമാർ (CPIM കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മറ്റി അംഗം, കാർഷിക വികസന ബാങ്ക് കൊയിലാണ്ടി) ) മരുമക്കൾ: രാജൻ (പുറക്കാട്) രജിത, രബിത. ശവസംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.