വികസന മുന്നേറ്റ ജാഥയ്ക്ക് കൊയിലാണ്ടിയില്‍ ഉജ്ജ്വല സ്വീകരണം
കൊയിലാണ്ടി: സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ നയിക്കുന്ന എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയ്ക്ക് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണം ആവേശോജ്ജ്വലമായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എത്തിച്ചേരാൻ പ്രവർത്തകർക്ക് നിർദ്ദേശം ഉണ്ടെങ്കിലും ആയിരക്കണക്കിന് പ്രവർത്തകരാണ് മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകി എത്തിയത്. വൈകീട്ട് 5 മണിക്ക് തന്നെ പൊതുയോഗം ആരഭിച്ചിരുന്നു. അപ്പോഴേക്കും സ്ത്രീകളുടെയും കുട്ടികളുംടെയും വൻ നിരതന്നെ പൊതുയോഗ സ്ഥലത്തെ വലയംചെയ്തിരുന്നു.
7.30ന് ജാഥ എത്തിയതോടെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ മുത്തുക്കുടകളുടെയും മുദ്രാവാക്യങ്ങളുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ ജാഥാലീഡറെ തുറന്ന വാഹനത്തിൽ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് സ്വീകരണത്തിന് ശേഷം ജാഥാ ലീഡറുടെ ഊഴമായിരുന്നു. പാവപ്പെട്ട മനുഷ്യന്റെ താല്‍പ്പര്യത്തിനായി ഭരിക്കുന്ന പിണറായി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എല്ലാ വലതുപക്ഷ ഗൂഡശക്തികളും കേന്ദ്രീകരണമാണ് നടക്കുന്നതെന്നും ചെന്നിത്തലയുടെ ജാഥയെ വിനാശകാല ജാഥയെന്നും എ.വിജയരാഘവന്‍ പരിഹസിച്ചു.
കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ വിദ്വേഷ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത് ബദൽ പിണറായി സര്‍ക്കാര്‍ സൗഹൃദത്തിന്റെ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ ഇടത് പക്ഷം ജനപക്ഷത്ത് നിന്ന്കൊണ്ട് ശക്തമായി നിലനില്‍ക്കുന്നതിനാലാണ് ബി.ജെ.പിയ്ക്ക് ഇവിടെ സ്വാധീനമുറപ്പിക്കാന്‍ കഴിയാത്തതെന്ന് വിജയരാഘവൻ പറഞ്ഞു. ഇടതുപക്ഷത്തിൻ്റെ ബദൽ രാഷ്ട്രീയം ശക്തമായി തിരി്ചചുവരുമെന്നും ആ ശക്തിയിൽ മോഡിയ്ക്കും അമിത്ഷായ്ക്കും മുട്ടു മടക്കേണ്ടി വരുമെന്നും വിജയരാഘവൻ പറഞ്ഞു.
അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് പിണറായി സര്‍ക്കാര്‍ 113 പാലങ്ങളാണ് നിര്‍മ്മിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. ബലമുളള ആടാത്ത പാലമാണ് പിണറായി സര്‍ക്കാര്‍ നിര്‍മ്മിച്ചത്. കേരളത്തിൽ എല്ലാ തിന്മകള്‍ക്ക് കൂട്ടു നില്‍ക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്. ഇത് ഒരു തരത്തിലും അനുവദിക്കരുത്- കോവിഡ് കാലത്ത് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സംസ്ഥാനത്ത് 45,000 ഡിജിറ്റല്‍ ക്ലാസ് മുറികളാണ് സജ്ജമാക്കിയത്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തുടരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സ്വീകരണ പരിപാടിയിൽ കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നേരത്തെ മന്ത്രി ടി.പി. രാമകൃഷ്ണന്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്. നേതാക്കളായ പി.സതീദേവി, കെ.പി. രാജേന്ദ്രന്‍, കെ.പി. മോഹനന്‍, സി.കെ. നാണു, കെ.ലോഹ്യ, പി. മോഹനന്‍ മാസ്റ്റർ, പി.വിശ്വന്‍ മാസ്റ്റർ, ഇ.കെ.അജിത്ത്, കെ.കെ. മുഹമ്മദ്, എ.ജെ. ജോസ്, ബാബു ഗോപിനാഥ്, കാസിം ഇരിക്കൂര്‍, പി.കെ. രാജന്‍, പി.ടി.ജോസ്, ബിനോയ് ജോസഫ് സ്‌കറിയ, ജോസ് ചെമ്പേരി, കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. ജാഥ ഇന്ന് കൊയിലാണ്ടിയിൽ സമാപിച്ചു. നാളെ രാവിലെ 930ന് മണിക്ക് ജാഥാ ലീഡർ മാധ്യമ പ്രവർത്തകരെ കണ്ടശേഷം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പുറപ്പെടും.