കൊയിലാണ്ടി നഗരസഭ 40-ാം വാർഡിൽ കോവിഡ് പ്രതിരോധം നിശ്ചലം
കൊയിലാണ്ടി: നഗരസഭ 40-ാം വാർഡിൽ കോവിഡ് പ്രതിരോധം നിശ്ചലം. ആർ.ആർ.ടി. യോഗം ഇതുവരെയും വിളിച്ച് ചേർന്നിട്ടില്ല. നിരീക്ഷണത്തിൽ കഴിയുന്ന വീടുകളിലുള്ളവർക്ക് സഹായം എത്തിക്കുന്നത് വാർഡിന് പുറത്തുള്ള ബന്ധുക്കൾ. കോൺഗ്രസ്സ് നേതാവും വാർഡ് കൗൺസിലറുമായ അഡ്വ. കെ. വിജയനെ കാണാനില്ലെന്നും നാട്ടുകാർക്ക് ആക്ഷേപം.
നഗരസഭയിലെ വാർഡ് 40ൽ (കാശ്മിക്കണ്ടി) കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തോട്ടുംമുഖം, മാരാമുറ്റം, ഗുരുകുലം ബീച്ച് എന്നിവിടങ്ങളിൽ 3 പേർക്കാണ് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൻ്റെ ഭാഗമായി നൂറിൽ അധികം ആളുകൾക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വന്നിട്ടുണ്ട്. എന്നാൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ബന്ധുക്കൾക്കും യാതൊരുവിധ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും മറ്റു സഹായത്തിനും കൗൺസിലറോ, ആശാ വർക്കറോ ഇതുവരെയും എത്തിയിട്ടില്ല.
ഭരണപക്ഷത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ ചില പ്രവർത്തകർ നഗരസഭ ആരോഗ്യ വിഭാഗവുമായും, വാർഡിന് ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെട്ടാണ് ചെറിയ സഹായങ്ങൾ ഇവർക്ക് നൽകിയിട്ടുള്ളത്. വീട്ടിലേക്കാവശ്യമായ അവശ്യ സാധനങ്ങളും മരുന്നുകളും നഗരസഭയിലെതന്നെ ദൂരെയുള്ള ബന്ധുവീടുകളിലുള്ളവരുടെയും സഹായത്താലാണ് ഇതുവരെയും ലഭ്യമാക്കിയതെന്ന് നിരീക്ഷണത്തിൽ കഴിയുന്നവർ തന്നെ വ്യക്തമാക്കുന്നു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരെ നഗരസഭയുടെ ഹെൽത്ത് വിഭാഗം നേരിട്ടെത്തിയാണ് ആംബുലൻസിൽ കയറ്റി കോവിഡ് കെയർ സെൻ്ററിലേക്ക് മാറ്റിയത്. അപ്പോഴും കൗൺസിലറുടെയോ, വാർഡ് ആർ.ആർ.ടി.യുടെയോ സാന്നിദ്ധ്യമോ സഹായമോ ലഭിച്ചില്ല.
കൗൺസിലറോട് ചോദിച്ചാൽ ആർ.ആർ.ടി. രൂപീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഒരാളെ ചൂണ്ടി കാണിച്ചപ്പോൾ അദ്ദേഹം വാർഡിന് പുറത്തുള്ള ആളാണെന്ന് മനസിലാക്കാൻ സാധിച്ചു. RRT രൂപീകരിച്ചിട്ടുണ്ടെങ്കിൽ ആരൊക്കെയാണ് മെമ്പറെന്നും നാട്ടുകാർക്ക് ആർക്കും അറിയില്ല. ഇത്തരത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ഇവിടെ പൂർണ്ണമായും പരാജയപ്പെട്ടെന്നാണ് നാട്ടുകാർ പറയുന്നത്. നഗരസഭ ചെയർമാൻ അടിയന്തരമായി വിഷത്തിൽ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വാർഡിലെ മറ്റ് വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും . വർഷങ്ങളായി ഇവിടെ തെരുവ് വിളക്കുകൾ കത്തുന്നില്ല. കൂടാതെ വാർഡിലെ വെളുത്തമണ്ണ്, ഗുരുകലം എന്നി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വണ്ണാൻതോട് പാലം പൊളിച്ചിട്ടിട്ട് ഒരു വർഷത്തോളമാകുകയാണ്. ഇത് നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തി പുനസ്ഥാപിക്കാൻ കൗൺസിലർ ഒരു ഇടപെടലും നടത്തുന്നില്ലെന്നും പരാതിയുണ്ട്.