ബോയസ് സ്കൂളിന് സമീപത്തെ ഫുട് പാത്തിലെ സൈൻ ബോർഡുകൾ ജീവനെടുക്കും
കൊയിലാണ്ടി: തല കൊയ്യുന്ന സൈൻ ബോർഡ്. റോഡിൽ നിന്ന് കുതിച്ച് പായുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഫുട്പ്പാത്തിലേക്ക് കയറിയാലോ… ഒരുപക്ഷെ തലയുണ്ടാവില്ല!.. അതാണ് കൊയിലാണ്ടി ബോയസ് സ്കൂളിന് സമീപം പുതുതായി ഉണ്ടാക്കിയ ഫുട്പ്പാത്തിലെ അവസ്ഥ. ഭീകരൻ കത്തി മൂർച്ചയുള്ള ഇരുമ്പ് ഷീറ്റിൽ പണിത സൈൻബോർഡ് തന്നെ. പട്ടണത്തിലെ ദേശീയപാതയോരത്ത് മോഡിഫിക്കേഷൻ്റെ ഭാഗമായി ഇരു ഭാഗങ്ങളിലും ഇൻ്റർലോക്ക് പതിച്ച് മനോഹരമാക്കി ആളുകൾക്ക് സഞ്ചരിക്കാൻ പാകത്തിൽ ഇരുമ്പ് കൈവരികൾ സ്ഥാപിച്ചുകൊണ്ടുള്ള ഫുട്പ്പാത്ത് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇവിടെ ബോയസ് സ്കൂളിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതിലിനോട് ചേർന്നുള്ള ഫുട്പ്പാത്തിന് മുകളിലാണ് രണ്ട് സൈൻ ബോർഡുകൾ കിടക്കുന്നത്.
ഒരറ്റം ഏതാണ്ട് ഫുട് പാത്തിന് പകുതിയോളം എത്തി നിൽക്കുകയാണ്. കൃത്യം പറഞ്ഞാൽ ഉയരം 5 അടി 3 ഇഞ്ച്. ഉയരം കൂടിയ ആളുകൾ ഇതിലൂടെ പോയാൽ ഒരുപക്ഷെ ബോധം പോകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കാനും സാധ്യതയുണ്ട്. അത് വഴി പോകുന്ന കൂടുതൽ ആളുകളും ഈ ഫുട് പാത്തിലൂടെയാണ് കാൽനടയാത്ര ചെയ്യുന്നത്. രാത്രിയായാൽ വെളിച്ചമില്ലാത്ത സമയത്ത് ഇവിടെ അപകടം പതിയിരിക്കും എന്നാണ് മറ്റ് കാൽനട യാത്രക്കാരും പറയുന്നത്. നല്ല എഞ്ചിനീയറിംഗ് വിഭാഗം പി.ഡബ്ല്യു.ഡി.യിൽ ഉണ്ടെന്നാണ് തലപൊട്ടി ചോരവന്ന ഒരു പന്തലായനി സ്വദേശിയായ യുവാവ് രോഷത്തോടെ കൊയിലാണ്ടി ഡയറിയോട് പറഞ്ഞത്. എന്തായാലും കരാറുകാരനെ വിവരമറിയിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകും എന്ന പ്രതീക്ഷയിലാണ് യുവാവ്. നാളെ മറ്റൊരാളുടെ തലയും ഇതിലൂടെ ഉരുളരുതെന്ന അഭ്യർത്ഥനയും അദ്ധേഹം ഡയറിയോട് പങ്കുവെച്ചു.