KOYILANDY DIARY.COM

The Perfect News Portal

സര്‍ഗാലയയിലെ ഹാന്‍ഡിക്രാഫ്റ്റ്സ് അക്കാദമിക്ക് 9.99 കോടി രൂപ അനുവദിച്ചു

പയ്യോളി: സര്‍ഗാലയ കേരള കലാ-കരകൗശല ഗ്രാമത്തില്‍ ഉയര്‍ന്നു വരുന്ന ഹാന്‍ഡി ക്രാഫ്റ്റ്സ് അക്കാദമി കെട്ടിടം പൂര്‍ത്തിയാക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ 9.99 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും പങ്കെടുത്ത ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനമുണ്ടായത്. കെ. ദാസന്‍ എം.എല്‍.എ.യുടെ അപേക്ഷയെത്തുടര്‍ന്നാണ് നടപടി.

എം.എല്‍.എ.യുടെ ശ്രമഫലമായി 2012-ല്‍ അനുവദിക്കപ്പെട്ടതാണ് അക്കാദമി. അന്ന് ടൂറിസംവകുപ്പ് രണ്ട് കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഈ തുക ഉപയോഗിച്ച്‌ താഴത്തെ കെട്ടിടം ഉള്‍പ്പെടെ രണ്ട് നില ഉയര്‍ത്തി. തുടര്‍ന്ന്, കുറേ നാളായി നിര്‍മാണം സ്തംഭിച്ചിരിക്കയായിരുന്നു. തുടര്‍പ്രവൃത്തിക്കാണ് ഇപ്പോള്‍ 9.99 കോടി ലഭിച്ചത്.

നാലു നിലയുള്ള അക്കാദമി കെട്ടിടത്തില്‍ 2018-ല്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യം. കോണ്‍ഫറന്‍സ് ഹാളുകള്‍, കരകൗശല മേഖലയിലെ വിദഗ്ധര്‍ക്ക് താമസിക്കാനുള്ള സൗകര്യം, പരിശീലനഹാളുകള്‍, ഡോര്‍മിറ്ററി സൗകര്യം, ബജറ്റ് താമസമുറികള്‍ എന്നിവ അക്കാദമിയുടെ ഭാഗമായി ഉണ്ടാകും.

Advertisements

മികച്ച ഡിസൈനുകളിലൂടെ അന്താരാഷ്ട്രനിലവാരമുള്ള ഉത്പന്നങ്ങള്‍ തയ്യാറാക്കുകയാണ് അക്കാദമികൊണ്ട് ഉദ്ദേശിക്കുന്നത്. ആഗോള കരകൗശല വിപണിയിലെ സാധ്യതകള്‍കള്‍ക്കനുസരിച്ച്‌ പരിശീലനവും നല്‍കും.

സര്‍ഗാലയ കേന്ദ്രീകരിച്ച്‌ കോട്ടത്തുരുത്തി ദ്വീപ്, മൂരാട് കൈത്തറിതെരു, കോട്ടപുഴ, വെള്ളിയാങ്കല്ല് എന്നിവയെ കോര്‍ത്തിണക്കി പയ്യോളിമേഖലയില്‍ 42.28 കോടിരൂപയുടെ മറ്റൊരു വികസനപദ്ധതിയുടെ അംഗീകാരത്തിനായി സര്‍ക്കാരില്‍ ശ്രമിച്ചുവരികയാണെന്ന് എം.എല്‍.എ. പറഞ്ഞു. ഉത്തരകേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായാണിത്.

Share news

Leave a Reply

Your email address will not be published. Required fields are marked *