വടകര താലൂക്ക് ഓഫീസിലെ തീപ്പിടിത്തം: ഒരാള്‍ കസ്റ്റഡിയില്‍ അന്വേഷണം ആർ. ഹരിദാസന്
വടകര: താലൂക്ക് ഓഫീസിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. ആന്ധ്രാപ്രദേശ് സ്വദേശി നാരായണ സതീശാണ് കസ്റ്റഡിയിലായത്. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ചയാളാണിതെന്നതാണ് കരുതുന്നത്. അഞ്ചു ദിവസം മുമ്പ് ഒരു കെട്ടിടത്തില്‍ ഇയാള്‍ കയറുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു സംശയിക്കുന്നു. പോലീസിന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കുന്നില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വടകര ഡിവൈഎസ്പി കെ.കെ.അബ്ദുള്‍ഷറീഫ്, സിഐ പ്രേംസുധന്‍ (കണ്‍ട്രോള്‍ റൂം), എസ്‌ഐമാര വേണുഗോപാല്‍ (വടകര),മോഹനന്‍ (സി.ബ്രാഞ്ച് ), എസ്‌ഐമാരായ പി.പി.മോഹനകൃഷ്ണന്‍ (നാദാപുരം), വി.കെ.രാജീവ് (ക്രൈംബ്രാഞ്ച്)പി.കെ.രാജീവ് (സൈബര്‍ സെല്‍), എഎസ്‌ഐമാരായ കെ.പി.ഗിരീഷ് (വടകര), എംപി ശ്യാം ( പയ്യോളി), വനിത പോലീസ് ഓഫീസര്‍ ഗീത (വടകര), സിപിഒ സിബില്‍ (വടകര) എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്ടറുടെയും എഡിഎമ്മിന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം.
ഇന്നലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറടക്കം സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന നിഗമനത്തിലാണ് എത്തിയത്. അതേസമയം തിങ്കളാഴ്ച മുതല്‍ താത്കാലിക കെട്ടിടത്തില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കാനായി നടപടികള്‍ തുടങ്ങി. പൊതുജനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.