രാഹുലിൻ്റെയും രഞ്ജിത്തിൻ്റെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കോടതി വിധിയെ തുടര്‍ന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോള്‍ തീകൊളുത്തി മരിച്ച ദമ്പതികളുടെ കുട്ടികളായ രാഹുലിൻ്റെയും രഞ്ജിത്തിൻ്റെയും സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇവർക്ക് വീടുവെച്ചു നല്കാൻ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കലക്ടർക്ക് നിർദേശം നല്കി. ലൈഫ് പദ്ധതിയിലോ മറ്റേതെങ്കിലും പദ്ധതിയിലോ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നല്കും. വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കും. കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശം നല്കി.
തിരുവനന്തപുരം ജില്ലയിള അതിയന്നൂര്‍ പഞ്ചായത്തിലെ വെണ്‍പകല്‍ നടുത്തോട്ടം കോളനിയില്‍ രാജന്‍(47), അമ്പിളി(40) ദമ്പതികളാണ് കോടതിയിലെ ആമീനും പൊലീസും നോക്കി നില്‍ക്കെ വീടിനുള്ളില്‍ കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. രാജനാണ് ആദ്യം മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ അമ്ബിളിയും മരിച്ചു. ചൊവ്വാഴ്ച പകല്‍ 12 ന് ആയിരുന്നു സംഭവം. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച നെയ്യാറ്റിന്‍കര എസ്‌ഐ അനില്‍കുമാറും പരിക്കേറ്റ് ചികിത്സയിലാണ്.
തന്റെ വസ്തുവില്‍ അതിക്രമിച്ചുകയറി വീടുവച്ച് താമസിക്കുന്നു എന്ന് സ്ഥലവാസിയായ വസന്ത നല്‍കിയ ഹര്‍ജിയിന്മേലായിരുന്നു നടപടി. വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കേസ് നടക്കുകയായിരുന്നു.