മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി എത്തി
മലപ്പുറം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തിയ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കാര്‍ മാര്‍ഗം മലപ്പുറം കലക്ടറേറ്റിലെത്തി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കവളപ്പാറ ദുരന്തത്തിലെ ഇരകളായവര്‍ക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. ഉച്ചക്ക് രണ്ടോടെയാണ് വയനാട്ടിലേക്ക് പുറപ്പെടുക. കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സ്വീകരണ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച 10.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന മീറ്റിങ്ങിലും 11.30ന് ദിശയുടെ മീറ്റിങ്ങിലും പങ്കെടുക്കും. രാഷ്ട്രീയ വിഷയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്‍കാതെ വികസന പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കുക.
ഔദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നടക്കുക. ഇതിനിടയില്‍ ഭാരത് മാതാ പദ്ധതിയുടെ അലൈൻ മെന്റ് സംബന്ധിച്ച് രാഹുല്‍ ഗാന്ധി കലക്ടറുമായി ചര്‍ച്ച നടത്തും. ബുധനാഴ്ച രണ്ട് മണിക്ക് മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് 3.20ന് ഡല്‍ഹിക്ക് മടങ്ങുക.