മുചുകുന്ന് കോളജിൽ MSFന് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതായി നേതാക്കൾ
കൊയിലാണ്ടി: മുചുകുന്ന് SARBTM കോളജിൽ എം.എസ്.എഫ്. നെ സംഘടനാ പ്രവർത്തനം നടത്താൻ അനുവദിക്കാതെ കോളേജ് അധികൃതരും എസ്.എഫ്.ഐ.യും ഫാസിസ്റ്റ് സമീപനമാണ് സ്വീകരിക്കുന്നതെന്ന് MSF യൂത്ത് ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ് ദിവസം ജനപ്രതിനിധിയായ മെയോൺ ഖാദർ, യൂത്ത്‌ലീഗ് നേതാക്കളായ മുഹമ്മദലി, ഫൈസൽ എന്നിവർ എം.എസ്.എഫ് നേതൃത്വത്തിൽ കേളേജ് ലൈബ്രറിയിൽ ചന്ദ്രിക ദിനപത്രം വിതരണം ചെയ്യാൻ സമീപിച്ചപ്പോൾ അത് തടയുകയും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നേതാക്കളെ പ്രിൻസിപ്പലും എസ്.എഫ്.ഐ.യും ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു.
ചന്ദ്രിക ദിനപത്രം കേളേജിൽ സ്വീകരിക്കണമെങ്കിൽ കൗൺസിൽ യോഗം അംഗീകരിക്കണമെന്നും പെട്ടന്ന്തീരുമാനമെടുക്കാൻ സാധിക്കുകയില്ലെന്നുമുള്ള മറുപടിയാണ് അധികൃതർ നൽകിയത്. ഇത് തികച്ചും അനുചിതമാണെന്നും ജനാധിപത്യവിരുദ്ധവുമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എല്ലാ കലാലയ ലൈബ്രറികളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഔദ്യോഗിക പത്രം വിതരണം ചെയ്യുന്നുണ്ടെന്നും എന്തിനാണ് ചന്ദ്രിക ദിനപത്രം കേളേജിൽ നിഷേധിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കണമെന്നും എം.എസ്.എഫ്. നേതാക്കൾ വ്യക്തമാക്കി.
എസ്.എഫ്.ഐ.യുടെ ആജ്ഞാനുവർത്തിയായാണ് പ്രിൻസിപ്പാളും അധ്യാപകരും പ്രവർത്തിക്കുന്നത്. ഫിബ്രവരിമാസം അവസാനം എം.എസ്.എഫ്. യുണിറ്റ് സമ്മേളനത്തിന്റെ സമാപനം കൊയിലാണ്ടി കോളജിൽ വെച്ച് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. അക്രമവും ജനാധിപത്യവിരുദ്ധ സമീപനവും നിർത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് എം.എസ്.എഫ്. നേതൃത്വം നൽകുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സംമ്മേളനത്തിൽ യൂത്തിലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടും MSF സംസ്ഥാന പ്രസിഡണ്ടുമായ മിസ്ഹബ് കീഴരിയൂർ, നിയോജകമണ്ഡലം ട്രഷറർ പി. കെ. ഫൈസൽ, വൈസ് പ്രസിഡണ്ട് റിയാസ് കെ.കെ. എന്നിവർ പങ്കെടുത്തു.