മഴ ശക്തമായി തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷമാവുന്നു
കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷമാവുന്നു. വടക്കന്‍ കേരളത്തിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോട് നഗരത്തില്‍ പല റോഡുകളിലും വെള്ളം കയറിയ സാഹചര്യത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉള്ളത്. അത്യാവശ്യമില്ലാത്തവര്‍ യാത്ര മാറ്റിവെക്കണമെന്ന് കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസ് അറിയിച്ചു.

കോഴിക്കോട് താലൂക്കില്‍ നാല് സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂര്‍ , വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളില്‍ കുടുംബ വീടുകളിലേക്ക് പോവാന്‍ കഴിയാത്തവര്‍ക്കാണ് ക്യാമ്ബ് സജ്ജമാക്കിയത്. വെളളയില്‍ കാട്ടുവയല്‍ കോളനിയില്‍ വീടുകള്‍ വെള്ളത്തിനടിയിലായി. ജില്ലയിലെ മലയോര മേഖലകളിലും ശക്തമായ മഴയാണ്.


പൂനൂര് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.




