ബി.ഡി.ജെ.എസ്- എൻഡിഎ സഖ്യത്തിൽവിള്ളലുണ്ടാകുമെന്ന് : വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ : ബി.ഡി.ജെ.എസ്- എൻഡിഎ സഖ്യത്തിൽവിള്ളലുണ്ടാകുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഡിജെഎസ് അണികള്‍ക്കു ശക്തമായ എതിര്‍പ്പുണ്ട്. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കിൽ ബിജെപി സഖ്യത്തിൽ വിള്ളലുണ്ടാകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസിനു നഷ്ടക്കച്ചവടമാണെന്ന ഇന്നലത്തെ വിമര്‍ശനത്തിന് പിന്നാലെയാണ് വെള്ളാപ്പള്ളി നിലപാട് കടുപ്പിച്ചത്. കേരളത്തില്‍ ബിജെപിയുടെ അടിത്തറ ബി.ഡി.ജെ.എസ്. ആണ്. ബി.ഡി.ജെ.എസ് ഇല്ലെങ്കിൽ വേറെ ആരു ബിജെപിക്കു വോട്ട് ചെയ്യുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ബിഡിജെഎസുമായി മുന്നോട്ടുപോകേണ്ടെന്ന് എസ്‌എന്‍ഡിപിയിൽ ചര്‍ച്ച ശക്തമായിരിക്കേയാണ് വെള്ളാപ്പള്ളി ബിജെപിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. ഇന്നു കോഴിക്കോട്ട് പോയി ബിജെപി അധ്യക്ഷൻ അമിത്ഷായെ കാണില്ലെന്ന് ഇന്നലെത്തന്നെ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ബിജെപിയെ തള്ളിപ്പറഞ്ഞ് വെള്ളാപ്പള്ളി രംഗത്തുവന്നത്. കൈരളി- പീപ്പിള്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.
എന്നാൽ, വെള്ളാപ്പള്ളി നടേശന്റെ നിലപാട് മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി തള്ളി. ഇന്നലെയും ബിപിെക്കെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ തുഷാര്‍ തള്ളിയിരുന്നു. ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസിനു നഷ്ടക്കച്ചവടമാണെന്നാണ് ഇന്നലെ വെള്ളാപ്പള്ളി നടേശൻപറഞ്ഞത്. ജനങ്ങള്‍ തങ്ങളെ കഴുതകളെന്നുവിളിച്ചാൽഅതിന് ഉത്തരവാദികള്‍ ബിജെപി മാത്രമാണ്. ബിജിജെഎസ് രൂപീകരിച്ച സമയത്തുണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥയല്ല കേരളത്തിൽ ഇപ്പോഴുള്ളത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബി.ഡി.ജെ.എസ്. നേതൃത്വം ഗൌരവകരമായ തീരുമാനം എടുക്കുമെന്നാണ് വിശ്വാസമെന്ന് നടേശൻ പറഞ്ഞു.
ഇതിനോട് പ്രതികരിച്ച തുഷാര്‍ പറഞ്ഞത് സാങ്കേതിക പ്രശ്നങ്ങളാണ് ബിജെഡിഎസിനും ബിജെപിക്കും ഇടയിൽ ഉള്ളത് എന്നാണ്. ബിജെപി സഖ്യവുമായി ബന്ധപ്പെട്ട തര്‍ക്കം ബിഡിജെഎസും എസ്‌എൻഡിപി യോഗവും തമ്മിലുള്ള പോര് ശക്തമാക്കുകയാണ്.