ബാലഗോകുലം നേതൃത്വത്തിൽ നടക്കുന്ന മഹാ ശോഭയാത്രക്ക് വിപുലമായ ഒരുക്കങ്ങൾ
കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന വാക്യമുയർത്തി സപ്തംബർ12ന് നടക്കുന്ന ബാലഗോകുലം മഹാ ശോഭയാത്രക്ക് കൊയിലാണ്ടിയിൽ വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നഗരസഭാ പരിധിയിലെ 15 കേന്ദ്രങ്ങളിൽ നിന്നായി പുറപ്പെടുന്ന ശോഭയാത്രകൾ വൈകീട്ട് 5 മണിക്ക് അമ്പാടിയിൽ (കൊരയങ്ങാട് തെരു ക്ഷേത്ര പരിസരം) സംഗമിച്ച് മഹാ ശോഭയാത്രയായി കൊയിലാണ്ടി സ്‌റ്റേഡിയത്തിൽ (ദ്വാരക) സാപിക്കും. ശോഭയാത്രയോടനുബുന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ ഗോപൂജ, വൃക്ഷതൈ നടൽ, ചിത്ര രചന, പ്രശ്‌നോത്തരി എന്നീ സംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പതിനായിരക്കണക്കിന് ഭക്തർ മഹാശോഭയാത്രയിൽ അണിനിരക്കുമെന്നാണ് സംഘാടകസമതി കണക്ക് കൂട്ടുന്നത്. കൊയിലാണ്ടിയിലെ വ്യാപാരികളും വാഹന ഉടമകളും ശോഭയാത്രയുമായി സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. ദേശീയപാതയിൽ ഗതാഗത പ്രശ്‌നങ്ങൽ ഉണ്ടാകാതിരിക്കാൻ ട്രാഫിക് പോലീസുമായി ആലോചിച്ച് ടൗണിന്റെ രണ്ട് അറ്റത്തും വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഭാരവാഹികൾ അറിയിച്ചു.
കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ ആഘോഷ പ്രമുഖ് മിഥുൻ, ശോഭയാത്ര സംഘാടകസമിതി അദ്ധ്യക്ഷൻ വി. കെ. മുകുന്ദൻ, ജനറൽ സെക്രട്ടറി സുജിത്ത് എം. വി, വൈസ് പ്രസിഡണ്ട് മോഹൻദാസ് നീലിക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.