നടേരി കുതിരക്കുട വയലിൽ നെല്ല് കൊയ്ത് തുടങ്ങി
കൊയിലാണ്ടി: നടേരി കുതിരക്കുട വയലിൽ നെല്ല് കൊയ്ത് തുടങ്ങി. ഞാറു നടാൻ എത്തിയവരിലേറെയും ബീഹാറിൽ നിന്നുള്ള മറുനാടൻ തൊഴിലാളികളായിരുന്നു. കൊയ്യാൻ നാട്ടുകാരായ വനിതാ തൊഴിലാളികൾ തന്നെയാണ്. രാവിലെ ഏഴു മണി മുതൽ ഉച്ചവരെയാണ് കൊയ്ത്ത്. 550 രൂപ മുതൽ 600 രൂപവരെയാണ് കൊയ്ത്തിനെത്തുന്ന വനിതാ തൊഴിലാളികൾക്ക് കൂലി. മുമ്പൊക്കെ നെല്ലു കൊയ്യുന്നവർ തന്നെ കറ്റകൾ തലച്ചുമടായി വീടുകളിലെ കളപ്പുരകളിലെത്തിക്കേണ്ടിയിരുന്നു. ഇപ്പോൾ അതിന് മറ്റുളളവരെ വിളിക്കണം. കറ്റമെതിക്കാനും വേറെ കൂലി നൽകണം.
ഇപ്പോൾ മിക്കയിടത്തും മോട്ടോർ ഉപയോഗിച്ചാണ് കറ്റമെതിക്കുന്നത്. വാഹന സൗകര്യമുള്ളയിടത്ത് മോട്ടോർ എത്തിക്കും. അവിെട കറ്റയെത്തിച്ചാൽ മതി. മകരക്കൊയ്ത്തിനുശേഷം നെല്ല് കുത്തിയെടുക്കുന്ന അരികൊണ്ടാണ് ക്ഷേത്രങ്ങളിൽ പുത്തരി നിവേദ്യം നടത്തുക. കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽ മുമ്പൊക്കെ പച്ചക്കറിക്കൃഷി തുടങ്ങുമായിരുന്നു. പാടങ്ങളിൽ കനാൽ വെള്ളമെത്തുന്നതു കാരണം പുഞ്ചക്കൃഷി മാത്രമേ നടക്കുകയുള്ളൂ. കര പ്രദേശങ്ങളിൽ പച്ചക്കറിക്കൃഷിയുണ്ടാകും.