ജിഷ വധക്കേസില്‍ വിധി ഇന്ന്
കൊച്ചി> പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷനും പ്രതിഭാഗവും എട്ടുദിവസമായി നടത്തിയ അന്തിമവാദത്തിനുശേഷമാണ് കേസ് വിധിപറയാന്‍ മാറ്റിയത്.
അസം സദേശി അമീറുള്‍ ഇസ്ളാമാണ് കേസിലെ ഏകപ്രതി.അമിറുളിന് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും ആവശ്യം. കറുപ്പം പടിയിലെ കനാല്‍ ബണ്ടിനരികിടെ അടച്ചുറപ്പില്ലാത്തവീട്ടില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
2016 ഏപ്രില്‍ 28നാണ് ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. കേസ് ഏറെ വിവാദത്തിന് വഴിതെളിച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2016 നവംബര്‍ 2 തുടങ്ങിയ വിചാരണയില്‍ 74 ദിവസം 100 സാക്ഷികളെ വിസ്തരിച്ചു. 291രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്. 923 ചോദ്യങ്ങള്‍ക്ക് രണ്ടു ദിവസംകൊണ്ടാണ് കോടതി വിശദീകരണം തേടിയത്.
കുറുപ്പംപടി സിഐയുടെ നേതൃത്വത്തില്‍ ആദ്യംനടന്ന അന്വേഷണം ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. യുഡിഎഫ് ഭരണം അവസാനിക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്തോടെയാണ് എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചത്. തുടര്‍ന്നാണ് പ്രതി അമീറുള്‍ ഇസ്ളാമിനെ തഞ്ചാവൂരില്‍നിന്ന് അറസ്റ്റുചെയ്തത്. 2016 സെപ്തംബര്‍ 17നാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ക്രൂരമായ മാനഭംഗത്തിന് ഇരയായ ജിഷയുടെ ആന്തരാവയങ്ങളിലടക്കം ഗുരുതര പരുക്കേറ്റാണ് മരിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായി രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അമിറുള്‍ ഇസ്്ലാമിനെ അറസ്റ്റ് ചെയ്യാനായത്. എന്നാല്‍ നിലവിലുളള തെളിവുകള്‍ പ്രതിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പോന്നവയല്ലെന്ന വാദമാണ് അമിറുള്‍ ഇസ്ളാമിന്റെ അഭിഭാഷകന്‍ ബിഎ ആളൂര്‍ വാദിച്ചത്.