ഗര്‍ഭിണിയായ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റിൽ
കാട്ടാക്കട: പൂര്‍ണ ഗര്‍ഭിണിയായ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. അസ്വാഭാവിക മരണമെന്ന് പോലീസ് വിധിയെഴുതിയ കേസിലാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. കുറ്റിച്ചല്‍ എരുമക്കുഴി സീയോന്‍ ഹൗസില്‍ സുനിലിന്റെ(31) ഭാര്യ ഷൈന(28) തീപൊള്ളലേറ്റു മരിച്ച സംഭവമാണ് ഇപ്പോള്‍ കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു ഷൈന.സംഭവത്തില്‍ ഭര്‍ത്താവ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ആണു സുനിലിന്റെ ഭാര്യ ഷൈനയെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഷൈന ചികിത്സയ്ക്കിടെ 16നു പ്രസവിച്ചെങ്കിലും കുഞ്ഞു മരിച്ചു. 21നു ഷൈനയും മരിച്ചു.
സുനില്‍ ഷൈനയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. പാചകത്തിനിടെ അടുപ്പില്‍നിന്നു തീ പടര്‍ന്നു പൊള്ളലേറ്റുവെന്നാണ് ആദ്യം ആശുപത്രിയില്‍ നല്‍കിയ വിവരം.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെയാണ്;
ഫെബ്രുവരി 14നു രാവിലെ മുതല്‍ ഭര്‍ത്താവ് സുനില്‍ സുഹൃത്ത് കുമാറുമൊത്തു മദ്യപിച്ചിരുന്നു. ഇതിനുശേഷം ഇരുവരും പുറത്തു പോയി. വൈകിട്ടു മൂന്നരമണിയോടെ സുനില്‍ വീട്ടിലെത്തുമ്ബോള്‍ കുമാര്‍ ഷൈനയുമായി സംസാരിച്ചിരിക്കുന്നതു കണ്ടു. ഇതില്‍ ക്ഷുഭിതനായ സുനില്‍, കുമാറിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം ഷൈനയെ മര്‍ദിച്ചു. ഇതോടെ അരിശം കയറിയ ഷൈന ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. ഇതു കണ്ട സുനില്‍ തീപ്പെട്ടി ഉരച്ചു ഷൈനയുടെ ദേഹത്തേക്ക് എറിഞ്ഞെന്നാണു പോലീസ് പറയുന്നത്.
നീ ഇനി ജീവിച്ചിരിക്കണ്ടാ എന്ന് പറഞ്ഞാണ് സുനില്‍ തീപ്പെട്ടി ഉരച്ച് ഷൈനയുടെ ദേഹത്തിട്ടത്. ഇതോടെ ദേഹത്ത് തീപടര്‍ന്ന ഷൈന ജീവന് വേണ്ടി നിലവിളിച്ചു. നിലവിളി കേട്ടെത്തിയ അയല്‍വാസിയായ യുവതിയും കുമാറും ചേര്‍ന്നു തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സുനില്‍ നോക്കി നിന്നുവെന്നാണ് കണ്ടുനിന്നവര്‍ മൊഴി നല്‍കിയത്.
ആശുപത്രിയിലെത്തിക്കാന്‍ അയല്‍വാസിയായ യുവതി ആവശ്യപ്പെട്ടിട്ടും സുനില്‍ കൂട്ടാക്കിയില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് ആദ്യം നെടുമങ്ങാട് ആശുപത്രിയിലേക്കും അവിടെനിന്നു മെഡിക്കല്‍ കോളജിലേക്കും മാറ്റി. സംഭവ ദിവസം വീട്ടില്‍ നടന്ന വിവരങ്ങള്‍ ഷൈനയുടെ മരണശേഷം ചിലര്‍ രഹസ്യമായി പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കുമെന്നു നെയ്യാര്‍ഡാം പോലീസ് പറഞ്ഞു. അയല്‍വാസിയായ യുവതിയുടെ മൊഴിയാണ് സംഭവത്തില്‍ തുമ്ബുണ്ടാക്കിയത്.