കൊയിലാണ്ടി ഹാർബറിലെ നിയന്ത്രണമില്ലാത്ത മത്സ്യ വിൽപ്പന നാട്ടുകാരുടെ ആശങ്ക വർദ്ധിക്കുന്നു
കൊയിലാണ്ടി : കൊയിലാണ്ടി ഹാർബറിലെ മത്സ്യ വിൽപ്പന പ്രദേശവാസികളിൽ ആശങ്ക, യാതൊരു നിയന്ത്രണവുമില്ലാതെയാണ് ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് മത്സ്യം വാങ്ങാനായി കച്ചവടക്കാർ എത്തുന്നത്. കോവിഡ് പശ്ചാതലത്തിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് മൽസ്യം വാങ്ങാൻ വേണ്ടി ടോക്കൺ വാങ്ങാൻ നിൽക്കുന്നത്. മടപ്പള്ളി, ചോമ്പാല, കൈനാട്ടി,വടകര, പേരാമ്പ്ര, കല്ലാച്ചി, നാദാപുരം, ബാലുശ്ശേരി, താമരശ്ശേരി എന്നീ മേഖലകളിൽ നിന്നും മത്സ്യ കച്ചവടത്തിനായി കൂട്ടമായി വരുന്നത്.
കൂടാതെ തമിഴ്നാട് പോലുള്ള അന്യ സംസ്ഥാനത്ത് പോയി മീൻ കയറ്റിവരുന്ന ലോറികളും ഹാർബറിന് പരിസരത്ത് വെച്ച് അർദ്ധരാത്രിയിൽ മീൻ കച്ചവടം നടത്തുന്നുണ്ട് ഇതിൽ വരുന്നവരെ പരിശോധിക്കാൻ സംവിധാനമില്ല. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള മത്സ്യക്കച്ചവടമാണ് ഹാർബറിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് പരിസരവാസികൾ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം സ്ത്രീകളടക്കമുള്ള പ്രദേശ വാസികൾ ഇത് തടയുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുമ്പാകെ പ്രശ്നം ഉന്നയിക്കുകയും ചെയ്തു. ഇത്തരം പ്രവൃത്തികൾ ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.