കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെയും ജീവനക്കാരനെയും അത്തോളി സി.ഐ. അകാരണമായി മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയതതായി പരാതി
കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെയും ജീവനക്കാരനെയും അത്തോളി സി.ഐ. അകാരണമായി മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയതതായി പരാതി. കഴിഞ്ഞ ദിവസം നഗരസഭയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉള്ള്യേരി സ്വദേശിയായിരുന്ന ജീവനക്കാരനെ വൈകീട്ട് വീട്ടിലെത്തിക്കാൻ നഗരസഭയുടെ കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ പാലോറ സ്റ്റോപ്പിൽ വെച്ച് കോവിഡ് ഡ്യൂട്ടിയിലായിരുന്ന അത്തോളി സി.ഐ. പി.എം. മനോജ് കൈകാണിച്ച് തടയുകയായിരുന്നു. തുടർന്ന് നഗരസസഭയിലെ ഹെൽത്ത് ഇൻസ്പെടക്ടറായ കെ.പി. രമേശനോടും ഓഫീസ് അസിസ്റ്റൻ്റായ ജിഷാന്തിനോടും കാറിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിലുള്ളവർ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ച് ഇരുവരോടും മോശമായി സംസാരിക്കുകയും ജിഷാന്തിനെ കോളറയ്ക്ക് പിടിച്ച് തള്ളുകയുമാണുണ്ടായത്.
കൊയിലാണ്ടി നഗരസഭയുടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥാരാണെന്നറിഞ്ഞിട്ടും ഇവരോട് വളരെ മോശമായാണ് സി.ഐ പെരുമാറിയതെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് ജില്ലയിലെ നോഡൽ ഓഫീസറായ എച്ച്ഐ.ക്ക് ജില്ലയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാം എന്നിരിക്കെ ഇവരെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ മുതിരുകയും, കാറിൻ്റെ താക്കോൽ പിടിച്ചെടുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ്റെ സമീപനം വിവാദമായിരിക്കുകയാണ്. വിവരമറിഞ്ഞ് കൊയിലാണ്ടിനഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ സ്ഥലത്തെത്തി സംസാരിച്ചതിൻ്റെ ഭാഗമായാണ് കാറിൻ്റെ താക്കോൽ വിട്ടുകൊടുത്തത്. പരിശോധന നടക്കുന്ന സമയം അവിടെ കൂടി നിന്ന നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യം ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
2012ൽ സഹോദരനെതിരെയുള്ള ഒരു പരാതി അന്വേഷിക്കാൻ വന്ന പൊതുപ്രവർത്തകനായ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്തിനെ വടകര സി.ഐ. ആയിരുന്ന ഈ പോലീസ് ഓഫീസറും എ.എസ്.ഐ. മുഹമ്മദും ചേന്ന് ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ധിച്ചിരുന്നു. ഇതിനെതിരെ രഞ്ജിത്ത് കൊടുത്ത സ്വകാര്യ അന്യായത്തിൽ കഴിഞ്ഞ വർഷം സി.ഐ. മനോജിനെതിരെയും, എ.എസ്.ഐ.മുഹമ്മദിനെതിരെയും വടകര ജിഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തടവ് ശിക്ഷ വിധിക്കുകയുണ്ടായി. ഇപ്പോൾ ഇരുവരും ജാമ്യത്തിലിറങ്ങി അപ്പീലിൽ പോയിരിക്കുന്നതിനിടയിലാണ് കോവിഡ് ഡ്യൂട്ടിയിലുള്ള കൊയിലാണ്ടി നഗരസഭയിലെ ഉദ്യോഗസ്ഥരെ അകാരണമായി മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരിക്കുന്നത്.