രൂക്ഷമായ ഗതാഗതക്കുരുക്കിൽ കൊയിലാണ്ടി സ്തംഭിക്കുന്നു – വടകര ആർ.ഡി.ഒ. സ്ഥലം സന്ദർശിച്ചു
കൊയിലാണ്ടി: രൂക്ഷമായ ഗതാഗതക്കുരുക്കിൽ കൊയിലാണ്ടി സ്തംഭിക്കുന്നു – ആർ.ഡി.ഒ. സ്ഥലം സന്ദർശിച്ചു. കൊയിലാണ്ടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വടകര ആർ.ഡി.ഒ. വി.പി.അബ്ദുറഹ്മാമാൻ കൊയിലാണ്ടിയിലെത്തി. ബുധനാഴ്ച രാത്രിയാണ് അദ്ദേഹം സന്ദർശനം നടത്തിയത്. സൗന്ദര്യവൽക്കരണ പ്രവർത്തിയുടെ ഭാഗമായി പഴയ സ്റ്റാൻ്റിനു മുൻവശം ദേശീയ പാതയിൽ ടൈൽ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ദേശീയ പാതയിൽ രാവിലെ മുതൽ ആരംഭിച്ച ഗതാഗത കുരുക്ക് രാത്രി വൈകിയും അവസാനിച്ചിരുന്നില്ല.
കഴിഞ്ഞ ആറ് മാസമായി കൊയിലാണ്ടിയിൽ സൗന്ദര്യ വൽക്കരണ പ്രവർത്തികൾ നടന്നുവരികയാണ്. കൊയിലാണ്ടി വഴി പോകുന്ന ഹെവി വാഹനങ്ങൾ തിരിച്ചുവിടാൻ പോലീസിൻ്റ സഹായം ആർ.ഡി.ഒ.ആവശ്യപ്പെട്ടു. പടിഞ്ഞാറ് ഭാഗം മുഴുവൻ ടൈൽ പാകുന്ന ജോലി തീർത്ത ശേഷം ഒരാഴ്ച വൈബ്രേഷൻ ടെസ്റ്റ് നടത്തി മറു ഭാഗം കോൺക്രീറ്റ് ചെയ്യുമെന്നാണ് കരാറുകാരൻ പറയുന്നത്.
ഈ പ്രവർത്തി തീരണമെങ്കിൽ 20 ദിവസമെങ്കിലും വേണ്ടിവരും . വർക്ക് നടക്കുന്നതിനെ തുടർന്നുണ്ടായ രൂക്ഷമായ പൊടിശല്യത്തിന് പരിഹാരം കാണുമെന്ന് RDO പറഞ്ഞു. കൊയിലാണ്ടി തഹസിൽദാർ സി.പി. മണി. ട്രാഫിക് എസ്.ഐ. സന്തോഷ് തുങ്ങിയവർ ആർ.ഡി.ഒ വി നൊടൊപ്പം ഉണ്ടായിരുന്നു.
ദേശീയപാത അതോറിറ്റിയാണ് പ്രവർത്തികളുടെ മേൽനോട്ടം വഹിക്കുന്നത്. ഗതാഗത കുരുക്ക് രൂക്ഷമായതോടെ കൊയിലാണ്ടി നഗരത്തിലെ വ്യാപാര മേഖലയും, ഓട്ടോറിക്ഷ തൊഴിലാളികളും, മറ്റ് യാത്രക്കാരും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.