KOYILANDY DIARY.COM

The Perfect News Portal

കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജിനു മുന്നില്‍ സംഘര്‍ഷം

കണ്ണൂര്‍: കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജിനു മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി,കോളേജിന് അകത്തേക്കുള്ള നടപ്പാതയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങള്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പതിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്.

രാവിലെ പത്തുമണിയോടെയാണ് സംഭവം. കോളേജിന്റെ കവാടത്തിനു മുന്നില്‍ ടൈല്‍ പതിച്ച ഭാഗത്ത് മുഴുവനായും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഫോട്ടോകള്‍ വിദ്യാര്‍ഥികള്‍ പതിക്കുകയായിരുന്നു. ഇവയില്‍ ചവിട്ടിക്കൊണ്ടു മാത്രമേ കോളേജിനുള്ളില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ എന്ന തരത്തിലായിരുന്നു ഫോട്ടോകള്‍ പതിച്ചത്.

ഇത് പ്രദേശത്തെ ഒരു സംഘം ബി.ജെ.പി. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. അവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇടപെട്ട് പോസ്റ്ററുകള്‍ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വീണ്ടും പോസ്റ്ററുകള്‍ പതിച്ചു. ഇതോടെ കൂടുതല്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തുകയും വിദ്യാര്‍ഥിനികളുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചു. തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ കോളേജിനു മുന്നില്‍നിന്ന് മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. പെണ്‍കുട്ടികള്‍ കോളേജ് കവാടത്തില്‍ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.

Advertisements

പിന്നീട് പോലീസെത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം നിലത്തുപതിച്ചിരുന്ന മോദിയുടെയും അമിത് ഷായുടെയും പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *