കുറ്റ്യാടിയിൽ രണ്ടുദിവസമായി കനത്തമഴ തുടരുന്നു
കുറ്റ്യാടി: കുറ്റ്യാടിയിൽ രണ്ടുദിവസമായി കനത്തമഴ തുടരുന്നു. ബുധനാഴ്‌ച രാവിലെ മഴയ്‌ക്ക് അൽപം ശമനമുണ്ടായെങ്കിലും ഉച്ചയോടെ കനത്തു. ചൊവ്വാഴ്‌ചയിലെ കനത്തമഴയിൽ മൂന്നിടത്ത് ഉരുൾപൊട്ടലും വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിരുന്നു. തൊട്ടിൽപ്പാലം പുഴയിലും കുറ്റ്യാടി പുഴയിലും വെള്ളമുയർന്നതിനെ തുടർന്ന് കായക്കൊടി പഞ്ചായത്തിലെ പൂക്കോട് ഭാഗം, തൊട്ടിൽപ്പാലം, ചോയിചുണ്ട്, വേളം പഞ്ചായത്തിലെ ഗുളികപ്പുഴ, തീക്കുനി, കാക്കുനി, പെരുവയൽ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ കാവിലുംപാറ പഞ്ചായത്തിലെ ചൂരണി, പക്രംതളം, പൂതംപാറ, പൊയിലോഞ്ചാൽ, ചാപ്പൻതോട്ടം, വട്ടിപ്പാറ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങൾ ഇപ്പോഴും ഭീതിയിലാണ്.
കനത്തമഴയെ തുടർന്ന് ഇവിടങ്ങളിൽ ഇപ്പോഴും ഉരുൾപൊട്ടാനും മണ്ണിടിയാനും സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു കുറ്റ്യാടി കല്ലും മണ്ണും ഒലിച്ചിറങ്ങി തടസ്സപ്പെട്ട കുറ്റ്യാടി–- പക്രംതളം ചുരം റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. തകരാറുകൾ പൂർണമായി പരിഹരിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം നടപടികൾ ആരംദിച്ചതായും നിലവിൽ ഗതാഗതത്തിന് തടസ്സങ്ങൾ ഇല്ലെന്നും ചുരംമേഖല സന്ദർശിച്ച പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ അബ്ദുൾ ഗഫൂർ പറഞ്ഞു. \
ചൊവ്വാഴ്‌ചയിലെ കനത്തമഴയെ തുടർന്ന് ചളിയും കല്ലും മണ്ണും നിറഞ്ഞ് താറുമാറായ ചാത്തംകോട്ട് നട–- പൊയിലോഞ്ചാൽ– മുറ്റത്തെപ്ലാവ് റോഡിലെ ഗതാഗതവും പുനഃസ്ഥാപിച്ചു. ബുധനാഴ്‌ച രാവിലെ മുതൽ അഗ്നിരക്ഷാ സേനയുടെയും ഡിവൈഎഫ്‌ഐ പ്രവർത്തകരുടെയും മണിക്കൂറുകളോളം നീണ്ട പ്രവർത്തന ഫലമായാണ് കല്ലും ചളിയും നീക്കിയത്.