കവർച്ചകേസ് പ്രതികൾക്ക് 7 വർഷം കഠിനതടവ്
കൊയിലാണ്ടി> രാത്രികാലങ്ങളിൽ നേഷണൽ ഹൈവെ സൈഡിൽ നിർത്തിയിട്ട ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർമാരിൽ നിന്നും പണവും മൊബൈൽഫോണുകളും കവർച്ച ചെയ്യുന്ന പ്രതികളെ മാറാട് അഡീഷണൽ ഡിസ്ട്രിക്ട് & സ്‌പെഷൽ ജഡ്ജ് കോഴിക്കോട് 7 വർഷം കഠിനതടവിനും 1000 രൂപ പിഴ അടക്കാനും വിധിച്ചു.
2015 ഡിസംബർ 18 – ാം തീയ്യതി പുലർച്ചെ 5 മണിയ്ക്ക് കാസർഗോഡു നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന ഹാരിസൺ ലിബർട്ടി കമ്പനിയുടെ ലോറി ചെങ്ങോട്ട്കാവ് പ്രിൻസ് ബാറിന് സമീപം നിർത്തിയിട്ട്
അതിലുറങ്ങുകയായിരുന്ന ഡ്രൈവർമാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും മറ്റും കവർന്നെടുത്ത സംഭവമായിരുന്നു കേസിനാസ്പദമായ സാഹചര്യം.എസ്.ഐ നിപുൺ ശങ്കർ, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് തിക്കോടി, പ്രദീപൻ, ഗണേശൻ, ചന്ദ്രൻ എന്നിവരടങ്ങിയ സ്‌ക്വാഡാണ് അന്വേഷണം നടത്തിയത്.
കൊയിലാണ്ടി അരങ്ങാടത്തുളള പ്രിൻസ് ബിയർ പാർലറിന്റെ മാനേജരായ കണ്ണൂർ പട്ടുവം സ്വദേശി സതീശന്റെ പരാതി പ്രകാരം കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. മോട്ടോർ സൈക്കിളിലെത്തി ലോറിയുടെ കാബിനിൽ കയറി ഡ്രൈവറുടെ മൂവായിരം രൂപയും, മൊബൈൽഫോണും കവർച്ച ചെയ്യുന്നത് ബിയർപാർലറിലെ ജനറൽ മാനേജർ ടെറസിന്റെ മുകളിൽ നിന്ന് കാണുകയും ഉടൻതന്നെ വാച്ച്‌മേനെയും കൂട്ടി ലോറിയ്ക്ക് അരികിലെത്തി അക്രമികളെ തടയാൻ ശ്രമിക്കുമ്പോൾ പ്രതികൾ മൂർച്ചയുളള ആയുധങ്ങൾ ഉപയോഗിച്ച് ഡ്രൈവറേയും വാച്ച്‌മേനേയും കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
കൊയിലാണ്ടി ടൗണിലും മറ്റും നിരവധി കവർച്ച കേസുകളിലും, കഞ്ചാവ് കേസുകളിലും ഉൾപ്പെട്ട പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് അക്രമം നടത്തിയത് ഇതേ പ്രതികളാണെന്ന് മനസ്സിലായത്. പെരുവട്ടൂർ അരീകുന്നുമ്മൽ നാല് സെന്റ് കോളനിയിൽ കുഞ്ഞമ്മദിന്റെ മകൻ മുനീർ (56), നടുവണ്ണൂർ കാവിൽ തോലേറ്റിൽ വീട്ടിൽ ഉമ്മർ മകൻ അർഷാദ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.