കള്ള് ഷാപ്പുകള്‍ തുറന്നു, കുടിയന്മാര്‍ കൂട്ടത്തോടെ എത്തി, ആദ്യ മണിക്കൂറില്‍ത്തന്നെ തീര്‍ന്നു, പലരും നിരാശയോടെ മടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കളളുഷാപ്പുകള്‍ തുറന്നതോടെ കുടിയന്‍മാര്‍ കൂട്ടത്തോടെ കള്ള് വാങ്ങാന്‍ ഷാഷുകളിലെത്തി. എന്നാല്‍ കള്ള് ആവശ്യത്തിന് കിട്ടാത്തതിനാല്‍ പലര്‍ക്കും കിട്ടിയില്ല. ഇതിനെച്ചൊല്ലി പലയിടങ്ങളിലും തര്‍ക്കവും വാക്കേറ്റവുമായി. ഷാപ്പുകളില്‍ കുപ്പികളുമായി എത്തുന്നവര്‍ക്കാണ് കള്ള് നല്‍കുക. ഷാപ്പില്‍ ഇരുന്ന് കുടിക്കാന്‍ അനുവദിക്കില്ല. വാങ്ങി വീട്ടില്‍ കൊണ്ടുപോയി കഴിക്കണം. കള്ള് കിട്ടിയില്ലെങ്കിലും ഷാപ്പുകള്‍ തുറന്നതിന്റ ആഹ്ളാദത്തിലാണ് കുടിയന്‍മാര്‍.
എത്രനാളായി കള്ളേ നിന്നെയൊന്ന് കണ്ടിട്ട് കള്ളിനെ നോക്കി ചില കുടിയന്‍മാര്‍ പറഞ്ഞു. ചിലര്‍ കള്ള് കിട്ടാതെ നൊമ്ബരത്തോടെ മടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ കള്ള് കിട്ടുമെന്ന പ്രതീക്ഷ വച്ച് പുലര്‍ത്തുകയാണ് അവര്‍. എന്നാല്‍ ആവശ്യത്തിന് കള്ളെത്താത്തതിനാല്‍ പകുതിയോളം ഷാപ്പുകള്‍ മാത്രമാണ് തുറന്നത്. കള്ളില്ലാത്തതിനാല്‍ തിരുവനന്തപുരം ജില്ലയിലെ ലൈസന്‍സ് ലഭിച്ച നാലു ഷാപ്പുകളും ഇന്ന് തുറക്കാന്‍ ഇടയില്ലെന്നാണ് വിവരം.
കള്ള് ഉത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയില്‍ ആകെയുള്ള 805 കള്ള് ഷാപ്പുകളില്‍ 530 ഷാപ്പുകളാണ് തുറന്നത്. ഭൂരിഭാഗം ഷാപ്പുകളിലും കള്ള് ലഭ്യത കുറവാണ്. കൊവിഡ് പ്രതിസന്ധിയില്‍ ഷാപ്പ് ലേലം ജില്ലയില്‍ നടക്കാത്തതിനാല്‍ പത്തനംതിട്ട ജില്ലയില്‍ കള്ളു ഷാപ്പുകള്‍ ഒന്നും തുറന്നില്ല.
ആവശ്യത്തിന് കള്ളെത്താത്തതും ലൈസന്‍സ് പ്രതിസന്ധികളും കാരണം കുട്ടനാട്ടിലും ഭൂരിഭാഗം കള്ളുഷാപ്പുകളും തുറന്നില്ല. 559 ഷാപ്പുകളുള്ള എറണാകുളം ജില്ലയില്‍ മുപ്പതോളം ഷാപ്പുകള്‍ മാത്രമാണ് തുറന്നത്. സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതോടെ കള്ള്‌ചെത്ത് കേന്ദ്രങ്ങളെല്ലാം സജീവമായെങ്കിലും നാല്പത് ദിവസത്തോളം തുടര്‍ച്ചയായി ചെത്തിയാലേ കളളുല്‍പ്പാദനം പൂര്‍ണ്ണ തോതിലെത്തുകയുള്ളൂ വെന്നാണ് ചെത്ത് തൊഴിലാളികള്‍ പറയുന്നത്.