കള്ളപ്പണം സമാഹരിക്കുവാൻ നടത്തിയ നിക്ഷേപ സമാഹരണത്തെ കുറിച്ച് അന്വേഷിക്കണം: എ.എൻ.രാധാകൃഷ്ണൻ
കോഴിക്കോട്: തോമസ് ഐസക്കിൻ്റെ സഹകരണ വകുപ്പിനെതിരായ പ്രസ്താവന നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കും. അത് വഴി കേരള ബാങ്ക് തകരും. കള്ളപ്പണം സമാഹരിക്കുവാൻ നടത്തിയ നിക്ഷേപ സമാഹരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് മാരാർജി ഭവനിൽ നടന്ന ബി.ജെ.പി ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്യാമ പ്രസാദ് മുഖർജി അനിസ്മരണവും നടന്നു.
കോഴിക്കോട് ജില്ലയിൽ ഏഴ് സ്ഥലങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ സംഭവത്തെകുറിച്ചുള്ള അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ബി.ജെ.പി.ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത 730 സിം കാർഡുകൾ തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ഫോൺ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കളിലേക്കെത്തിക്കാനാണ് സമാന്തര എക്സ്ചേഞ്ച് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇതിനെ ലോക്കൽ കോളുകളാക്കി മാറ്റി ഏത് രാജ്യത്ത് നിന്നാണ് കോളുകളാണെന്ന് തിരിച്ചറിയാൻ പോലുമാകാത്ത വിധത്തിലാണ് സിം കാർഡുകൾ ഉപയോഗിച്ചിരുന്നത്.
ഭാരതം കണ്ട പ്രഗത്ഭനായ രാഷ്ട തന്ത്രജ്ഞനായിരുന്നു ഡോ. ശ്യാമ പ്രസാദ് മുഖർജിയെന്ന് ബി.ജെ പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. ശ്യാമ പ്രസാദ് മുഖർജി ജീവിതവും സന്ദേശവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വ്യാവസായിക മേഖയുടെ അടിത്തറ പാകിയ ആദ്യത്തെ വ്യവസായവകുപ്പ് മന്ത്രി കൂടിയായിരുന്നു അദ്ദേഹമെന്നും കെ.പി.ശ്രീശൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ ടി. ദേവദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ, യുവമോർച്ച സംസ്ഥാന പ്രസിഡൻറ് സിആർ. പ്രഫുൽ കൃഷ്ണൻ, ഒബിസി മോർച്ച സംസ്ഥാന പ്രസിഡൻറ് എൻപി രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. മോഹനൻ, ടി. ബാലസോമൻ, മേഖലാ ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ, വൈസ് പ്രസിഡൻറ് മാരായ അഡ്വ. കെ.വി. സുധീർ, ബി.കെ. പ്രേമൻ, ട്രഷറർ.വി.കെ.ജയൻ, എന്നിവർ സംസാരിച്ചു.