അരുണാചലിൽ ഭീകരരുടെ അക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു
ഗുവാഹത്തി > നിരോധിത ഭീകരസംഘടനയുടെ ഒളിയാക്രമണത്തില്‍ അരുണാചല്‍ പ്രദേശില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. എട്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. നിരോധിത നാഗ ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നിലെന്ന് സംശയിക്കുന്നു. അരുണാചലില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കാവലിലുള്ള അസം റൈഫിള്‍സ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ തിരാപ് ജില്ലയിലെ മലയോര ഗ്രാമത്തിലാണ് സംഭവം. പട്രോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പട്ടാളത്തിനുനേരെ വന്‍ ആയുധശേഖരവുമായി ഭീകരര്‍ ഒളിയാക്രമണം നടത്തുകയായിരുന്നു. മേഖലയിലേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്. സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴങ്ങാന്‍ ഇനിയും കൂട്ടാക്കിയിട്ടില്ലാത്ത നാഗ ഭീകരരുടെ ശക്തികേന്ദ്രത്തിനു സമീപമാണ് ആക്രമണമുണ്ടായത്. കഴിഞ്ഞമാസം 19ന് തിന്‍സുകിയയില്‍ ഭീകരരുടെ ഒളിയാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.