KOYILANDY DIARY.COM

The Perfect News Portal

സൗമ്യവധക്കേസ്; മാര്‍ക്കണ്ഡേയ കട്ജു സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞു

ഡല്‍ഹി > സൗമ്യവധക്കേസ് വിധിയെയും ന്യായാധിപരേയും വിമര്‍ശിച്ച മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞു. ഇതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. കേസെടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസും പരിഗണിച്ചത്. കട്ജുവിനു വേണ്ടി അഭിഭാഷകനായ രാജീവ് ധവാന്‍ സുപ്രീംകോടതിയില്‍ ഹാജരായി.

സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ വിധിയെ വിമര്‍ശിച്ചുള്ള കട്ജുവിന്റെ ഫെയ്സ്ബുക്ക് പരാമര്‍ശങ്ങളില്‍ നവംബര്‍ 11 നാണ് സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്. കേസില്‍ നവംബര്‍ 17ന് ഹാജരായ കട്ജു കോടതിയുമായി വാഗ്വാദം നടത്തുകയും ചെയ്തു.

സൗമ്യക്കേസില്‍ കേരള സര്‍ക്കാരിന്റെയും സൌമ്യയുടെ അമ്മയുടെയും പുനഃപരിശോധന ഹര്‍ജികള്‍ തള്ളിയതിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ സുപ്രീംകോടതി വിധി ദാരുണമായ അബദ്ധമാണെന്ന കട്ജുവിന്റെ സെപ്തംബര്‍ 16ലെ ഫെയ്സ്ബുക്ക് പോസ്റ്റ് മൂന്നംഗബെഞ്ച് സ്വമേധയാ പുനഃപരിശോധനാഹര്‍ജിയായി പരിഗണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കട്ജുവിനെ കോടതി വിളിച്ചുവരുത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് മുന്‍ സുപ്രീംകോടതി ജസ്റ്റിസിനെ നിയമനടപടിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയത്.
Share news

Leave a Reply

Your email address will not be published. Required fields are marked *