വാടക വീട് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭം: 5 പേര്‍ അറസ്റ്റില്‍
കോഴിക്കോട്: ചേവരമ്പലം – പാറോപ്പടി റോഡിലെ വാടക വീട് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും അറസ്റ്റിലായി. ബേപ്പര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32), ചേവായൂര്‍ തൂവാട്ട്താഴം വയലില്‍ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്നു സ്ത്രീകളുമാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അസി.കമ്മിഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.
നരിക്കുനി സ്വദേശി ഷഹീന്‍ മൂന്നു മാസം മുമ്പ് വാടകയ്ക്കെടുത്തതായിരുന്നു ഈ വീട്. ഇയാളെ പിടി കിട്ടാനുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വ്യക്തമായ സൂചനകള്‍ ലഭിച്ചതോടെ പൊലീസ് സംഘം റെയ്ഡ് ചെയ്യുകയായിരുന്നു. ഷഹീന്‍ മുമ്പും ഇത്തരത്തില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിരവധി പേര്‍ ഇടപാടുകാരായുണ്ടെന്നും വ്യക്തമായി.
ഇവരെ കൂടാതെ കൂടുതല്‍ സ്ത്രീകളെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ഷഹീന്‍ എത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇടപാടുകാരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരും പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ എസ്.ഐ ഷാന്‍, സീനിയര്‍ സി.പി.ഒ ഷഫീക്, ശ്രീരാജ്, ബൈജു, രമ്യ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.