KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥിനികളെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കൊല്ലം: എസ്എസ്എൽസി പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനികളെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കൊല്ലം വിമലഹൃദയ സ്കൂളിൽ പരീക്ഷ എഴുതാൻ പോയ അഞ്ച് വിദ്യാർത്ഥിനികളെയാണ് ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

യാത്രയ്ക്കിടെ ഡ്രൈവർ നഗ്നത പ്രദർശിപ്പിക്കുകയും ഓട്ടോ നിർത്താതിരിക്കുകയും ചെയ്തതോടെ വിദ്യാർത്ഥിനികൾ ഓട്ടോയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

എസ്എസ്എൽസി പരീക്ഷയ്ക്ക് പോകാനായി കൊല്ലം വെടികുന്നിന് സമീപത്ത് നിന്നാണ് അഞ്ച് വിദ്യാർത്ഥിനികൾ ഓട്ടോയിൽ കയറിയത്. വിദ്യാർത്ഥിനികളിലൊരാളുടെ അമ്മയാണ് രാവിലെ 11.45ഓടെ ഇവരെ ഓട്ടോയിൽ കയറ്റിവിട്ടത്. കൊല്ലം വിമലഹൃദയ സ്കൂളിൽ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിനികളാണ് വെടികുന്നിൽ നിന്നും ഓട്ടോ വിളിച്ചത്. എന്നാൽ മുണ്ടക്കൽ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുകയാണെന്ന് പറഞ്ഞ് ഡ്രൈവർ ഓട്ടോ വഴിതിരിച്ചു വിട്ടു.

Advertisements

സാധാരണ വഴി ബ്ലോക്കാണെന്ന് പറഞ്ഞ് കപ്പലണ്ടിമുക്ക് വഴിയാണ് ഓട്ടോ ഡ്രൈവർ വിദ്യാർത്ഥിനികളെ കൊണ്ടുപോയത്. എന്നാൽ കുറച്ചുദൂരം പിന്നിട്ടതോടെ ഡ്രൈവറുടെ മട്ടുംഭാവവും മാറി. ഓട്ടോ ഓടിക്കുന്നതിനിടയിൽ മദ്ധ്യവയസ്കനായ ഡ്രൈവർ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് ആരോപണം. തുടർന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിർത്തിയില്ലെന്ന് ദൃക്സാക്ഷികളും പറഞ്ഞു.

ഡ്രൈവറുടെ നഗ്നതാ പ്രദർശനം തുടർന്നതോടെയാണ് അഞ്ച് വിദ്യാർത്ഥിനികളും ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടിയത്. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ ചാടി രക്ഷപ്പെടുന്നതിനിടയിൽ ഭാഗ്യം കൊണ്ട് മാത്രമാണ് വിദ്യാർത്ഥിനികൾക്ക് കാര്യമായ പരിക്കേൽക്കാതിരുന്നത്. വിദ്യാർത്ഥിനികൾ ചാടി രക്ഷപ്പെട്ടതോടെ ഓട്ടോക്കാരൻ അതിവേഗം ഓട്ടോ ഓടിച്ച് രക്ഷപ്പെട്ടു. സംഭവം കണ്ടെത്തിയ നാട്ടുകാർക്കും ഓട്ടോ ഡ്രൈവറെ പിടികൂടാനിയില്ല. തുടർന്ന് കപ്പലണ്ടിമുക്ക് സ്വദേശികളാണ് പോലീസിൽ വിവരമറിയിച്ചത്.

എസ്എസ്എൽസി പരീക്ഷയെഴുതേണ്ട വിദ്യാർത്ഥിനികളെ പിന്നീട് പോലീസെത്തിയാണ് സ്കൂളിലെത്തിച്ചത്. കുട്ടികളുടെ ബന്ധുക്കളെയും പോലീസ് വിളിച്ചുവരുത്തിയിരുന്നു. അതിനിടെ ഒരു കുട്ടിയുടെ ബാഗും ഹാൾടിക്കറ്റും ഓട്ടോയിലായതിനാൾ പരീക്ഷയെഴുതാൻ കഴിയുമോയെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. പിന്നീട് വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിക്കുകയും വിദ്യാർത്ഥിനിക്ക് പരീക്ഷയെഴുതാൻ അവസരം നൽകുകയും ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *